ഡൽഹി: ദീപാവലിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. ഒക്ടോബർ 19-20 തീയതികളിലാണ് നരേന്ദ്രമോദി ഗുജറാത്ത് സന്ദർശിക്കുന്നത്. സംസ്ഥാനത്ത് 15,670 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തിൽ നരേന്ദ്രമോദിയുടെ സന്ദർശനം ജനങ്ങൾക്ക് വലിയ ആവേശം പകരും. സംസ്ഥാനത്ത് അഞ്ച് വ്യത്യസ്ത പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ DefExpo22-ന്റെയും അദാലാജിൽ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസിന്റെയും ഉദ്ഘാടനം നരേന്ദ്രമോദി നിർവ്വഹിക്കും. ജുനാഗഡിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ, ഇന്ത്യ അർബൻ ഹൗസിംഗ് കോൺക്ലേവ്-2022 ഉദ്ഘാടനം എന്നിങ്ങനെ ഒന്നിലധികം പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനായാണ് പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കുന്നത്. ഒക്‌ടോബർ 20-ന് മിഷൻ ലൈഫ് (പരിസ്ഥിതിക്കുള്ള ജീവിതശൈലി) ഉദ്ഘാടനം ചെയ്യും. തുടർന്ന് കെവാഡിയയിൽ നടക്കുന്ന 10-ാമത് മിഷൻ മേധാവികളുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
ഒക്ടോബർ 21-ന് പുലർച്ചെ ഉത്തരാഖണ്ഡിലെ കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. 3,400 കോടിയിലധികം രൂപയുടെ കണക്റ്റിവിറ്റി പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. ക്ഷേത്രം സന്ദർശിച്ച ശേഷം വിവിധ വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തും. ഉച്ചകഴിഞ്ഞ് മധ്യപ്രദേശിലെ “പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ)” ഗുണഭോക്താക്കളുടെ ഗൃഹപ്രവേശന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം പങ്കെടുക്കും. ഒക്ടോബർ 23-ന് പ്രധാനമന്ത്രി അയോദ്ധ്യയിൽ എത്തുകയും സരയൂ നദിയുടെ തീരത്തു നടക്കുന്ന ആരതിയിലും ദീപോത്സവത്തിലും പങ്കാളിയാകും.
Comments