ന്യൂഡൽഹി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഐഎ വ്യാപകമായി നടത്തിയ റെയ്ഡിൽ രണ്ട് പേർ അറസ്റ്റിൽ. ഭീകരവാദ ബന്ധമുള്ളവരാണ് അറസ്റ്റിലായവർ. ഡൽഹിയിലെ അഭിഭാഷകനെയും ഹരിയാനയിൽ നിന്നുള്ള ഗുണ്ടാസംഘ തലവനെയുമാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. വടക്കുകിഴക്കൻ ഡൽഹിയിലെ ഉസ്മാൻപൂർ സ്വദേശിയും അഭിഭാഷകനുമായ ആസിഫ് ഖാനാണ് അറസ്റ്റിലായത്. ഇയാളുടെ വസതിയിൽ നടത്തിയ തിരച്ചിലിൽ നാലോളം ആയുധങ്ങളും പിസ്റ്റളുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇതേ തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾക്ക് ജയിലിൽ കഴിയുന്ന ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ഇയാൾക്ക് ജയിലിനകത്തും പുറത്തുമുള്ള ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും സഹായങ്ങൾ നൽകിയിരുന്നതായും തെളിഞ്ഞു.
ഹരിയാനയിൽ നടത്തിയ റെയ്ഡിൽ സോനെപത് സ്വദേശിയായ രാജേഷിനെയും അറസ്റ്റ് ചെയ്തതായി ഏജൻസി അറിയിച്ചു. ഇയാൾക്കെതിരെ ഒന്നിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ നേതൃത്വത്തിൽ അനധികൃത മദ്യമാഫിയ നടത്തുന്നുണ്ടെന്നും ഏജൻസിവ വ്യക്തമാക്കി. ഹരിയാനയിലെ ഭീകരൻ സന്ദീപ് എന്നയാളുടെ കൂട്ടാളിയാണ് ഇയാളെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
36 ദിവസത്തിനുള്ളിൽ എൻഐഎ നടത്തിയ രണ്ടാമത്തെ റെയ്ഡാണ് ഇത്. ഇന്ത്യയിലും വിദേശത്തുമുള്ള തീവ്രവാദികൾ, ഗുണ്ടാസംഘങ്ങൾ, മയക്കുമരുന്ന് കള്ളക്കടത്തുകാർ തുടങ്ങിയവരെ കണ്ടെത്തുന്നതിനായാണ് എൻഐഎ റെയ്ഡ് നടത്തിയത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലായി 52 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
Comments