മുംബൈ : അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് മാഫിയകൾ സജീവമാകുന്നതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുന്നറിയിപ്പ്. വിദേശ ലഹരി മാഫിയ സംഘം ഇന്ത്യയിലെ ദരിദ്രരായ സ്ത്രീകളെ വിവാഹം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിക്കുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആഫ്രിക്കൻ ലഹരി മാഫിയ സംഘമാണ് ഇത്തരം രീതികൾ നടത്തുന്നത്. ഇത്തരക്കാർക്കെതിരെ ജാഗ്രത വേണമെന്നാണ് എൻസിബിയുടെ നിർദ്ദേശം.
അഞ്ച് കിലോ കൊക്കെയ്നുമായി ഡൽഹി സ്വദേശിയായ യുവതിയെ ഡൽഹി പോലീസും എൻസിബിയും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിന്റെ പ്രവർത്തന രീതികളെക്കുറിച്ചുള്ള രഹസ്യങ്ങൾ തെളിഞ്ഞത്.
ചോദ്യം ചെയ്യലിൽ ഇവർക്ക് മൂന്ന് കുട്ടികളുള്ളതായി കണ്ടെത്തി. എത്യോപ്യൻ സ്വദേശിയാണ് ഇവരുടെ ഭർത്താവ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ നിന്ന് കൊക്കെയ്നുമായി നാല് എത്യോപ്യക്കാരെ കൂടി പിടികൂടി. ഇതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ഇന്ത്യയിൽ നിന്നുള്ള ദരിദ്രരായ സ്ത്രീകളെ വിവാഹം ചെയ്ത് ലഹരി മാഫിയയുടെ കാരിയർമാരാക്കുകയാണ് ഇവർ ചെയ്തുവരുന്നത്. നൈജീരിയയിൽ നിന്നുള്ള വമ്പൻ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. അവികസിത രാജ്യങ്ങളിൽ നിന്നും യുവാക്കളെ എത്തിച്ചാണ് ഇന്ത്യയിലേക്ക് ലഹരി കടത്തുക. തുടർന്ന് ഇവർ ഇന്ത്യൻ യുവതികളെ വിവാഹം ചെയ്ത് ലഹരി മാഫിയയുടെ ഭാഗമാകുന്നു. 1200 ഡോളർ വരെ ഒരു തവണ ലഹരി കടത്തിയാൽ ലഭിക്കും.
ഈ സാഹചര്യത്തിൽ അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
Comments