പട്‌ന: കശ്മീരും ഇന്ത്യയും വെവ്വേറെ രാജ്യങ്ങളാണെന്ന രീതിയിൽ തയ്യാറാക്കിയ ചോദ്യ പേപ്പർ വിവാദമായതോടെ പ്രതികരണവുമായി ബിഹാർ സർക്കാർ. ഏഴാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യ പേപ്പറിൽ രാജ്യവിരുദ്ധ പരാമർശമുണ്ടായ സംഭവത്തിൽ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് സർക്കാർ പ്രതികരണവുമായി രംഗത്തെത്തിയത്. സംഭവം വിശദമായി അന്വേഷിക്കുമെന്നാണ് റൂറൽ ഡെവലപ്‌മെന്റ് വകുപ്പ് മന്ത്രി ശ്രാവൺ കുമാർ പ്രതികരിച്ചത്. ആരെങ്കിലും ഇതിന് ഉത്തരവാദിയായിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.
ബിഹാറിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 12 മുതൽ ആരംഭിച്ച പരീക്ഷ ഇന്നലെയായിരുന്നു അവസാനിച്ചത്. ഇതിനിടെ ഏഴാം ക്ലാസുകാർക്ക് നടത്തിയ ഇംഗ്ലീഷ് പരീക്ഷയാണ് വിവാദമായത്.
താഴെ പറയുന്ന രാജ്യങ്ങളിലെ ജനതയെ എന്താണ് വിളിക്കുന്നത് എന്നായിരുന്നു പരീക്ഷയ്‌ക്ക് നൽകിയ ചോദ്യം. ചൈനയിലുള്ളവരെ ചൈനീസ് ജനതയെന്ന് വിളിക്കുന്നു എന്ന് ഉദാഹരണവും നൽകിയിരുന്നു. ഇതിന് പിന്നാലെ നേപ്പാൾ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ജനതയെ എന്താണ് വിളിക്കുന്നതെന്ന് എഴുതണമെന്ന് ആവശ്യപ്പെട്ടു. ഇക്കൂട്ടത്തിലാണ് കശ്മീരും ഉൾപ്പെടുത്തിയത്. കശ്മീർ എന്ന രാജ്യത്തെ ജനങ്ങളെ എന്താണ് പറയുക എന്നതായിരുന്നു ചോദ്യപേപ്പിറിൽ ഉദ്ദേശിച്ചത്. The people of Kashmir called? എന്നതായിരുന്നു ചോദ്യം. ഇതിനോടൊപ്പം The people of India are called? The people of England are called? The people of Nepal are called? എന്ന ചോദ്യങ്ങളുമുണ്ടായിരുന്നു.
ബിഹാറിലെ മൂന്ന് ജില്ലകളിലെ പരീക്ഷാർത്ഥികൾക്കാണ് ഈ ചോദ്യപേപ്പർ ലഭിച്ചത്. ബിഹാർ എഡ്യുക്കേഷൻ ബോർഡിൽ നിന്നാണ് ചോദ്യ പേപ്പർ ലഭിച്ചതെന്നും അത് തെറ്റുപറ്റിയതാകാമെന്നും സ്‌കൂളിലെ പ്രധാനാദ്ധ്യാപകർ നേരത്തെ പ്രതികരിച്ചിരുന്നു. കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും മറ്റൊരു രാജ്യമാണെന്നും കരുതുന്ന ബിഹാർ സർക്കാരിന്റെ നയമാണ് ഇതിലൂടെ വ്യക്തമായതെന്നായിരുന്നു ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പ്രതികരണവുമായി എത്തിയത്.
Comments