തിരുവനന്തപുരം:മുന്നറിയിപ്പ് ലംഘിച്ച് പ്രവർത്തിച്ച കേരള സർവകലാശാല വിസിയ്ക്ക് തക്ക മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി.
സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് വീണ്ടും അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്.
ചാൻസിലറെന്ന അധികാരം ഉപയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ നേരത്തെ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.
ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ കേരള സർവകലാശാലയോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും നിയമപരമായ നപടിയല്ല ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി വിസി ഈ നിർദ്ദേശം തള്ളുകയായിരുന്നു. ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെ വിസി മുന്നോട്ട് പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയുമായി ഗവർണർ രംഗത്തെത്തിയത്.
Comments