തിരുവനന്തപുരം: ശിശുദിനവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ സ്റ്റാമ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി എബിവിപി. സ്റ്റാമ്പിൽ മെലിഞ്ഞുണങ്ങിയ കർഷകനെ ചിത്രീകരിച്ചത് പിണറായി സർക്കാരിന്റെ അൽപ്പത്തമാണെന്ന് എബിവിപി ജോയിന്റ് സെക്രട്ടറി അരവിന്ദ് എസ് കുറ്റപ്പെടുത്തി. സ്റ്റാമ്പിലൂടെ കർഷകരെ പിണറായി സർക്കാർ അപമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ശിശുദിനവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന സ്റ്റാമ്പിൽ നിരാശപ്പെട്ടിരിക്കുന്ന മെലിഞ്ഞുണങ്ങിയ കർഷകനെ ചിത്രീകരിച്ച് ‘ഇന്ത്യൻ കർഷകൻ ഒരു നേർക്കാഴ്ച എന്ന് അടിക്കുറിപ്പ് എഴുതിവെച്ചത്’ സർക്കാരിന്റെ അൽപ്പത്തമാണ്. കെ എസ് ഷിജുഖാൻ ജനറൽ സെക്രട്ടറിയായ സമിതിയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥികളോട് രാഷ്ട്രീയം സംവദിക്കാനുള്ള മാർഗ്ഗമല്ല ശിശുദിന സ്റ്റാമ്പ്. സർക്കാരിന്റെ രാഷ്ട്രീയം പാർട്ടി വേദികളിലാണ് അവതരിപ്പിക്കേണ്ടത്, അല്ലാതെ വിദ്യാർത്ഥികളുടെ ഇടയില്ലെന്നും അരവിന്ദ് അറിയിച്ചു.
സിപിഎമ്മിന്റെ രാഷ്ട്രീയം സർക്കാർ സംവിധാനങ്ങൾ വഴി വിദ്യാർത്ഥികളിൽ കുത്തിവെക്കുന്നത് അംഗീകരിക്കാനാവില്ല. വിദ്യാർത്ഥികളിൽ കർഷകരെ പറ്റി തെറ്റായ ധാരണ ജനിപ്പിക്കാനും രാജ്യത്തെ കർഷകരെ താഴ്ത്തികെട്ടാനുമാണ് സർക്കാരിന്റെ ശ്രമം. കർഷകരും കൃഷിയും രാജ്യത്തിന്റെ അഭിമാനങ്ങളാണ്. കർഷകരാണ് രാജ്യത്തിന്റെ നട്ടെല്ല്. അവരെയാണ് ശിശുദിന സ്റ്റാമ്പിലൂടെ സർക്കാർ അപമാനിച്ചിരിക്കുന്നത്. കാർഷിക വളർച്ചയിൽ ദേശീയ ശരാശരിയുടെ അടുത്തെത്താൻപോലും സാധിക്കാത്ത കേരളത്തിന്റെ അവസ്ഥ മറച്ചുവെച്ച് ഇത്തരത്തിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയത് സർക്കാരിന്റെ അൽപ്പത്തമാണ് പുറത്തു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments