എറണാകുളം: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടി. കേസ് സ്റ്റേ ചെയ്യണമെന്ന് രഹ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്.
സമൂഹമാദ്ധ്യമങ്ങളിൽ ‘ഗോമാതാ ഫ്രൈ’ എന്നപേരിൽ ബീഫ് പാചകം ചെയ്യുന്ന വീഡിയോ രഹ്നാ ഫാത്തിമ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ തുടർ നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്നും ഹൈക്കോടതിയിൽ ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം ഹർജിയിൽ കോടതി തുടർവാദം കേൾക്കും.
എറണാകുളം അഭിഭാഷകനും എറണാകുളം സ്വദേശിയുമായ രജീഷ് രാമചന്ദ്രൻ നൽകിയ പരാതിയിലാണ് രഹ്നയ്ക്കെതിരെ പോലീസ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ് എടുത്തിട്ടുള്ളത്. സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം ഹിന്ദുക്കളെ അധിക്ഷേപിച്ചുകൊണ്ട് രഹ്ന ഫാത്തിമ പോസ്റ്റുകൾ പങ്കിടാറുണ്ട്. ഇതേ തുടർന്ന് രഹ്ന ഫാത്തിമയ്ക്ക് സമൂഹമാദ്ധ്യമ ഇടപെടലിന് കോടതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Comments