ന്യൂഡൽഹി : ഭരിക്കുന്ന സംസ്ഥാനത്ത് പോലും പല ജില്ലകളോട് പല സമീപനമെടുക്കുന്ന കേജ്രിവാൾ രാജ്യ മുന്നേറ്റത്തെ പിന്നോട്ടടിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പരിഹസിച്ചു. രാജ്യം ആത്മനിർഭരമായി ശക്തിനേടുമ്പോൾ കേജ്രിവാൾ ആപ്പ് നിർഭര മാക്കാൻ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുഗ്ലക്കാബാദിൽ മാലിന്യ ത്തിൽ നിന്ന് ഊർജ്ജ ഉൽപ്പാദനം നടത്തുന്ന പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക യായിരുന്നു അമിത് ഷാ.
ഡൽഹിയിലെ വിവിധ മേഖലകൾക്കായി 40,000 കോടി രൂപ അനുവദിച്ചിട്ടും അത് കേജ്രിവാൾ ഉപയോഗപ്പെടുത്തിയില്ലെന്നാണ് ആരോപണം. തനിക്കും പാർട്ടിക്കും ഗുണമുള്ള ജില്ലകളും പ്രദേശങ്ങളും നോക്കിയാണ് ആം ആദ്മി പാർട്ടിയുടേയും കേജ്രിവാളിന്റേയും വികസനം നടത്തുന്നത്. രാജ്യം ആത്മനിർഭരമാകുമ്പോൾ സംസ്ഥാനത്ത് വേർതിരിവ് കാട്ടി ആപ്പ് നിർഭരമാക്കാനാണ് കേജ്രിവാൾ ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. വരാനിരിക്കുന്ന തിരിഞ്ഞടുപ്പിൽ മുൻസിപ്പൽ കോർപ്പറേഷൻ മേഖലയിലെ ജനങ്ങൾ ഈ വിവേചനം തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും അമിത് ഷാ പറഞ്ഞു.
കേജ്രിവാളിന്റെ ഏകപക്ഷീയ വികസന നയങ്ങൾക്ക് ജനാധിപത്യരീതിയിൽ ബിജെപി മറുപടി നൽകും. ഡൽഹിയിലെ മാലിന്യ നീക്കത്തിനായി കേന്ദ്രസർക്കാർ എല്ലാ സഹായം അനുവദിച്ചിട്ടും ഫണ്ട് പിടിച്ചുവെച്ചുകൊണ്ട് കേജ്രിവാൾ നടത്തുന്ന സ്വജന പക്ഷപാത നീക്കം ജനാധിപത്യവിരുദ്ധമാണെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.
ഗാസിയാപൂരിൽ കേജ്രിവാൾ മാലിന്യം വെട്ടിമൂടി ജനങ്ങളെ തീരാദുരിതത്തിലാക്കി. തുഗ്ലക്കാബാദിൽ ബിജെപിയുടെ നേതൃത്വത്തിൽ മാലിന്യത്തിൽ നിന്നും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പദ്ധതി ജനങ്ങൾക്ക് ഇന്ന് സമ്മാനിച്ചിരിക്കുന്നു. ആരാണ് ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നതെന്ന് എല്ലാവരും കാണുന്നുണ്ട്. കേജ്രിവാൾ പുതിയ പ്ലാന്റിനെക്കുറിച്ച് മിണ്ടുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
Comments