ന്യൂഡൽഹി: പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ശശിതരൂർ എംപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി. ശശി തരൂരിന് പാർട്ടിയിൽ ഒരുമുഖവും മാദ്ധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖവുമാണെന്ന് മിസ്ത്രി കുറ്റപ്പെടുത്തി.
പരാതികളിലെ നടപടികളിൽ സമിതിയെ തൃപ്തി അറിയിച്ച തരൂർ,മാദ്ധ്യമങ്ങൾക്ക് മുന്നിൽ പാർട്ടിയെ ചെളിവാരി തേക്കുകയാണെന്ന് വിമർശിച്ച മിസ്ത്രി, സമിതി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ അതൃപ്തി അറിയിച്ചു.ബാലറ്റ് പേപ്പർ മുദ്ര വച്ചില്ലെന്നതുൾപ്പടെയുള്ള പരാതികൾ സമിതി തള്ളി. പരാതി ഉന്നയിച്ച് കൊണ്ടുള്ള കത്ത് പരസ്യപ്പെടുത്തിയ നടപടി തെറ്റാണെന്നും മിസ്ത്രി കുറ്റപ്പെടുത്തി.
പറയുന്നതിൽ ക്ഷമിക്കണം. നിങ്ങൾക്ക് ഇരട്ട മുഖമാണ്. എന്റെ മുന്നിൽ എല്ലാ കാര്യങ്ങളിലും നിങ്ങൾ സംതൃപ്തി പ്രകടിപ്പിക്കും. പക്ഷേ മാദ്ധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം പ്രകടിപ്പിക്കും.മാദ്ധ്യമങ്ങൾക്ക് മുന്നിലാണ് നിങ്ങൾ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. നിങ്ങളുടെ പരാതികൾ ഞങ്ങൾ പരിഗണിച്ചിട്ടും അക്കാര്യം വകവെക്കാതെ തിരഞ്ഞെടുപ്പ് സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് തരൂർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ രംഗത്തെത്തിയെന്നായിരുന്നു മിസ്ത്രിയുടെ പ്രസ്താവന.
ബാലറ്റ് പെട്ടിയിൽ ഔദ്യോഗികമല്ലാത്ത സീലുകൾ ഉപയോഗിച്ച് എന്നതാണ് തരൂരിന്റെ ആദ്യ പരാതി. പോളിംഗ് ബൂത്തിലെ റിട്ടേണിങ് ഓഫീസറോട് ഇത് സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് സമിതിയുടെ വിശദീകരണം. പോളിംഗ് ഏജന്റുമാരല്ലാത്ത ആളുകൾ പോളിങ് ബൂത്തിനകത്ത് കയറിയ സംഭവവും തരൂർ സമിതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കൂടാതെ, പോളിങ് ഷീറ്റുകൾ കാണാതായ സംഭവം, എഐസിസി സെക്രട്ടറിമാർ പോളിങ് ബൂത്തുകളിൽ കയറിയ സംഭവം തുടങ്ങിയവ ഉൾപ്പെടുത്തി തരൂർ നൽകിയ പരാതിയിലാണ് മിസ്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments