തിരുവനന്തപുരം: മതഭീകരവാദക്കേസിൽ എൻഐഎ തിരയുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിക്ക് കേരളത്തിൽ ഒളിത്താവളം. ഒളിവിലുള്ള സി.എ റൗഫ് സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് സൂചന. കോഴിക്കോടും കളമശ്ശേരിയിലും റൗഫ് എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിരോധിത ഭീകര സംഘടനയുടെ പ്രവർത്തന എകോപന ചുമതല നിലവിൽ റൗഫിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
മതഭീകരവാദ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന കേസിലെ പ്രതിയും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ സിഎ റൗഫ് കേരളം വിട്ടിട്ടില്ലെന്ന സൂചന ദേശീയ അന്വേഷണ ഏജൻസിക്കും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനുമാണ് ലഭിച്ചത്. രാജ്യ വിരുദ്ധ പ്രവർത്തനം, ഗൂഢാലോചന, സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ വഴി യുവാക്കളെ ഭീകര സംഘടനകളിലേക്ക് എത്തിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ സി.എ റൗഫും, പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറും ഏർപ്പെട്ടിരുന്നതായാണ് എൻഐഎ കണ്ടെത്തിയിട്ടുള്ളത്. കേസിൽ റൗഫ് പന്ത്രണ്ടാം പ്രതിയാണ്.
പിഎഫ്ഐ ഓഫീസുകളിലെ എൻഐഎ റെയ്ഡിനിടെ അബ്ദുൾ സത്താറിനൊപ്പം ഒളിവിൽ പോയതായിരുന്നു റൗഫ്. അബ്ദുൾ സത്താർ പിടിയിലായതിന് ശേഷവും റൗഫ് ഒളിവിൽ തുടരുകയാണ്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് തന്നെ ഒളിവിൽ കഴിയുന്നുവെന്ന സൂചനകൾ ലഭിക്കുന്നത്. സംസ്ഥാന നേതാക്കളിൽ നിരവധി പേർ അറസ്റ്റിലായതോടെ നിരോധിത ഭീകര സംഘടനയുടെ കേരളത്തിലെ പ്രവർത്തനം രഹസ്യമായി ഏകോപിപ്പിക്കാനുള്ള ചുമതലയാണ് സിഎ റൗഫിന് നൽകിയിട്ടുള്ളത്.
റൗഫിനായുള്ള തിരച്ചിലിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമായ മഞ്ചേരി ഗ്രീൻവാലിയിൽ നേരത്തെ എൻഐഎ പരിശോധന നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്തിരുന്നത് റൗഫാണ്.
Comments