കണ്ണൂർ: എസ് എൻ കോളേജിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി വിദ്യാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകൾ വലിച്ച് കീറിയ എസ്എഫ്ഐക്കെതിരെ ശക്തമായ പ്രതിഷേധവുമായി എബിവിപി. എസ്എഫ്ഐയുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം ശ്രമങ്ങളെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി അണിനിരന്ന് ചെറുത്ത് തോൽപ്പിക്കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻ.സി.ടി ശ്രീഹരി വ്യക്തമാക്കി.
സ്വന്തം നാമനിർദ്ദേശപത്രിക തള്ളിപ്പോയതിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് വിദ്യാർത്ഥികളെ കൂടി ബലിയാടാക്കുകയാണ് എസ്എഫ്ഐ. കൊടിയിൽ എഴുതിവെച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും എന്താണെന്ന് അറിയില്ലെങ്കിൽ മനസിലാക്കുന്നത് നല്ലതായിരിക്കും. കേരളത്തിലെ കലാലയങ്ങളെ ഏകാധിപത്യ കോട്ടകളാക്കി മാറ്റുവാനാണ് എസ്എഫ്ഐ ശ്രമം. അതിന് അദ്ധ്യാപകരും കൂട്ടു നിൽക്കുകയാണെന്നും എബിവിപി കുറ്റപ്പെടുത്തി.
എസ്എൻ കോളേജിലെ തോൽവി മുന്നിൽ കണ്ട് തിരഞ്ഞെടുപ്പ് നിർത്തിവെക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നത്. കോളേജ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒത്താശ ചെയ്ത അധ്യാപകരുൾപ്പടെയുള്ളവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വികരിക്കണം. പുറത്തുനിന്നെത്തിയ എസ്എഫ്ഐ ഗുണ്ടാ സംഘങ്ങൾക്കെതിരെ പ്രിൻസിപ്പാൾ നിയമനടപടി എടുക്കണം. ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണ് എസ്എൻ കോളേജിൽ നടന്നിരിക്കുന്നത്.
കൊറോണയ്ക്ക് ശേഷം ഉണർന്ന ക്യാംപസുകളിലെ സമാധാനാന്തരീക്ഷം തകർത്ത് അരാജകത്വം സൃഷ്ട്ടിക്കാനാണ് എസ്എഫ്ഐ ശ്രമം. ഇതിനെതിരെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി അണിനിരന്ന് ചെറുത്ത്തോൽപ്പിക്കണമെന്നും എബിവിപി ആഹ്വാനം ചെയ്തു.
Comments