ന്യൂഡൽഹി: മീനങ്ങാടി പോക്സോ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതിയെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചായിരുന്നു സുപ്രീം കോടതി ഉത്തരവ്. കേസിൽ അപ്പീൽ നൽകാതിരുന്നതിനാണ് സർക്കാരിന് വിമർശനം ലഭിച്ചത്.
സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. മീനങ്ങാടി പോക്സോ കേസിലെ പ്രതിയായ അഭിഭാഷകന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ പോക്സോ കേസിലെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയായിരുന്നു സുപ്രീം കോടതി പരിഗണിച്ചത്. മൂൻകൂർ ജാമ്യം റദ്ദാക്കിയ കോടതി, പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് പോലീസിനോട് നിർദേശിച്ചു.
12 വയസുകാരിയെ അമ്മയുടെ സഹോദരനാണ് പീഡിപ്പിച്ചത്. എന്നാൽ കുടുംബത്തിനിടയിലുള്ള വസ്തു തർക്കമാണ് പരാതിക്ക് ആധാരമെന്ന് പ്രതി കോടതിയിൽ വാദിച്ചു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചില്ല. വസ്തുവകകളുടെ പേരിൽ സ്വന്തം മകളുടെ ഭാവിയെ ബാധിക്കുന്ന കേസ് ഏതെങ്കിലും അമ്മ നൽകുമോയെന്ന് കോടതി ചോദിച്ചു. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന സമയത്തിന് ശേഷം പെൺകുട്ടി പഠനത്തിൽ വളരെയധികം പിന്നാക്കം പോയിരുന്നു. പരീക്ഷകളിൽ പതിവിന് വിപരീതമായി മാർക്കുകൾ കുറയാൻ തുടങ്ങി. കുട്ടിയുടെ പഠനത്തെ പോലും ബാധിച്ചുവെന്ന് വ്യക്തമായതായും സുപ്രീം കോടതി നിരീക്ഷിച്ചു.
അമ്മാവന് കുട്ടിയോടുള്ള സ്നേഹ പ്രകടനം മാത്രമായിരുന്നു കാണിച്ചതെന്നും അതിന് പിന്നിൽ ലൈംഗികപരമായ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടർന്നായിരുന്നു പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ ഹൈക്കോടതിയുടെ ഇത്തരം നിരീക്ഷണങ്ങൾ തീർത്തും അനുചിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം പരാമർശം ഹൈക്കോടതി ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. തുടർന്ന് വിവാദ പരാമർശമുള്ള ഖണ്ഡിക ഹൈക്കോടതി വിധിയിൽ നിന്ന് സുപ്രീം കോടതി നീക്കം ചെയ്തു.
ഇത്രയും ഗൗരവമായ കേസ് ആയിട്ട് കൂടി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാർ എന്തുകൊണ്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയില്ലായെന്നും സുപ്രീം കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Comments