തിരുവനന്തപുരം: പീഡനക്കേസ് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിൽ എംഎല്‍എക്കെതിരെ ഉടനെ നടപടി സ്വീകരിക്കുന്നില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. സംഭവത്തിൽ അച്ചടക്ക സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക എന്നാണ് സുധാകരന്റെ പ്രതികരണം. നിരവധി കാര്യങ്ങൾ പരിഗണിച്ച ശേഷമായിരിക്കും നടപടിയിലേയ്‌ക്ക് കടക്കുക എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എല്‍ദോസ് കുന്നപ്പിള്ളിൽ തന്നെ വിളിച്ചിരുന്നു എന്നും സുധാകരൻ പറഞ്ഞു. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയതിന് എല്‍ദോസ് ഖേദം അറിയിച്ചു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണവും പരിശോധിക്കുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. എല്‍ദോസ് കുന്നപ്പിളളിലിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചിരുന്നത്.
എല്‍ദോസിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ എംഎല്‍എ ഓഫീസില്‍ കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തിയിരുന്നു. എന്നാൽ ലഡു വിതരണത്തില്‍ അസ്വഭാവികതയില്ല എന്നും ജാമ്യം ലഭിച്ചതിന്റെ സന്തോഷം പ്രവര്‍ത്തകര്‍ പങ്കിട്ടതാവാമെന്നുമാണ് വി.ഡി.സതീശൻ സംഭവത്തെ ന്യായീകരിച്ചത്. അതേസമയം, എല്‍ദോസിനെതിരെ നടപടി വൈകുന്നതില്‍ കെപിസിസിക്കെതിരെ അമര്‍ഷം പ്രകടിപ്പിച്ച് കെ.മുരളീധരന്‍ രംഗത്തെത്തി.
Comments