ചെന്നൈ: തമിഴ്നാട്ടിൽ സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മൂന്ന് ശുചീകരണ തൊഴിലാളികൾ മരിച്ചു. കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുംപുത്തൂരിലായിരുന്നു സംഭവം. സെപ്ടിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ വിഷകവാതകം ശ്വസിച്ചതാണ് തൊഴിലാളികൾക്ക് ശ്വാസതടസ്സം ഉണ്ടാകാൻ കാരണം.
തമിഴ്നാട്ടിൽ ഇത്തരം അപകടങ്ങൾ വ്യാപകമാണ്. മനുഷ്യർ സെപ്ടിക് ടാങ്കിൽ ഇറങ്ങി ജോലി ചെയ്യുന്ന സാഹചര്യം സംസ്ഥാനത്ത് ഇല്ല എന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഇത്തരം വാർത്തകളും പുറത്ത് വരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ തമിഴ്നാട്ടിലെ പെരുങ്കുടിയിൽ സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചിരുന്നു. 38 വയസ്സുകാരായ പെരിയസാമി, ദക്ഷിണാമൂർത്തി എന്നിവരാണ് മരിച്ചത്.
മാനുവൽ സ്കാവെഞ്ചിംഗ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത്. ഇത്തരം ജോലികൾക്ക് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മനുഷ്യരെ നിയോഗിക്കുന്നതിനെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന ആവശ്യം ആവർത്തിക്കപ്പെടുകയാണ്.
Comments