ന്യൂഡൽഹി: ആൻഡ്രോയ്ഡ് ഫോണുകളെ ദുരുപയോഗം ചെയ്തതിന് ഗൂഗിളിന് വൻ തുക പിഴയിട്ട സംഭവത്തിൽ അവലോകന യോഗത്തിനൊരുങ്ങി ഗൂഗിൾ. യോഗം ചേർന്നതിന് ശേഷമേ നടപടി സ്വീകരിക്കുകയുള്ളുവെന്ന നിലപാടിലാണ് കമ്പനി. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി കൂടുതൽ സേവനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിജയകരമായ ബിസിനസുകളെ പിന്തുണയ്ക്കുമെന്നുമാണ് ഗൂഗിളിന്റെ വാദം. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് സെർച്ച് എൻജിൻ ഭീമനായ ഗൂഗിളിന് 1,337.76 കോടി രൂപയുടെ പിഴ ചുമത്തിയത്. ശിക്ഷാ നടപടിയുമായി ബന്ധപ്പെട്ട് 30 ദിവസമാണ് ഗൂഗിളിന് നൽകിയിരിക്കുന്ന സാവകാശം.
ആൻഡ്രോയ്ഡ് അധിഷ്ഠിതമായ ഫോണുകളെ വാണിജ്യ താൽപര്യമനുസരിച്ച് ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് നിർദേശം നൽകി. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സമയബന്ധിതമായി മാറ്റം വരുത്താൻ ഗൂഗിളിനോട് കമ്മീഷൻ നിർദ്ദേശിച്ചു. മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് ഗൂഗിളിന്റെതാണ്.
ഇത് സംബന്ധിച്ച് 2019-ൽ സിസിഐയ്ക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിഴ ചുമത്തിയത്. ആൻഡ്രോയ്ഡ് ഫോണുകളിൽ നിർമാണ വേളയിൽ തന്നെ തങ്ങളുടെ സെർച്ച് എഞ്ചിൻ ഡീഫോൾട്ടോക്കാൻ ഗൂഗിൾ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആൻഡോയ്ഡ് ലൈസൻസിംഗ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും കൂടുതൽ പ്രാമുഖ്യം നൽകിയതിനുമാണ് പിഴ ചുമത്താൻ കാരണമായത്. ഫോൺ വാങ്ങുമ്പോൾ തന്നെ ഇവ ഇൻസ്റ്റാൾഡാണ്. ഇത് വിപണിയിൽ ഏകാധിപത്യമാണെന്നും സിസിഐ കണ്ടെത്തി. ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ പിഴയിട്ടത് കഴിഞ്ഞ വർഷമാണ്. സാംസങ് പോലുള്ള സ്മാർട്ട് ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി.
Comments