ഡൽഹി: 10 ലക്ഷം യുവാക്കൾക്ക് ജോലി നൽകുന്ന ‘റോസ്ഗർ മേള’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അവകാശവാദവുമായി കോൺഗ്രസ്. ഉദ്ഘാടന ചടങ്ങിൽ 75,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്ത് പ്രധാനമന്ത്രി കൈമാറിയിരുന്നു. രാജ്യത്തെ യുവാക്കൾക്ക് വേണ്ടി കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന വാദമായിരുന്നു കോൺഗ്രസ് ഉയർത്തിയിരുന്നത്. രാഹുൽഗാന്ധിയുടെയും കോൺഗ്രസിന്റെ വാദങ്ങൾക്കേറ്റ വലിയ തിരിച്ചടിയാണ് പത്ത് ലക്ഷം യുവാക്കൾക്ക് ജോലി നൽകുന്ന മോദി സർക്കാരിന്റെ പദ്ധതി. മേളയുടെ ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ ഇത് കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധിയുടെയും വിജയമെന്നാണ് രൺദീപ് സിംഗ് സുർജേവാല അവകാശപ്പെടുന്നത്.
പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. അങ്ങനെയെങ്കിൽ എട്ട് വർഷത്തിനുള്ളിൽ 16 കോടി തൊഴിലവസരങ്ങൾ ഉണ്ടാകും. 30 ലക്ഷം ഒഴിവുള്ള സർക്കാർ തസ്തികകൾ നികത്തുന്ന തീയതി പ്രധാനമന്ത്രി വ്യക്തമാക്കണം. യുവാക്കൾക്ക് തൊഴിൽ വേണം, രാഹുൽ ഗാന്ധി അവരോട് ഇതിനെപ്പറ്റി സംസാരിക്കും. രാജ്യത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മ ആണെന്ന് പ്രധാനമന്ത്രി അംഗീകരിച്ചു. 75,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്ത് നൽകിയത് രാഹുൽ ഗാന്ധിയുടെയും ഭാരത് ജോഡോ യാത്രയുടെയും വിജയമാണെന്നും രൺദീപ് സിംഗ് സുർജേവാല അവകാശവാദം ഉന്നയിച്ചു.
എട്ട് വർഷത്തിന് മുമ്പ് രാജ്യം ഭരിച്ചിരുന്ന സർക്കാർ എങ്ങനെ പ്രവർത്തിച്ചതെന്ന് ജനങ്ങൾ കണ്ടെതാണെന്ന് മേള ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഒരു ഫയൽ മേശയിൽ നിന്ന് അനക്കാൻ തന്നെ സമയം ഒരുപാട് എടുത്തിരുന്നു. നേരത്തെ, ഒരു സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നത് തന്നെ ഒരു ജോലിയായിരുന്നു. വിദ്യാർത്ഥികൾക്ക് നിരവധി സർട്ടിഫിക്കറ്റുകളും ശുപാർശകളും ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ അതിനൊക്കെ മാറ്റം സംഭവിച്ചു എന്നും നടപടികൾ വേഗതയിലായെന്നും നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചു.
Comments