ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരാഖണ്ഡ് യാത്രയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി രാത്രി ചെലവഴിച്ചത് മനയിലെ ബോർഡർ റോഡ് ഓർഗനൈസേഷൻ ഡിറ്റാച്ച്‌മെന്റിന്റെ (ഡിഇടി) ഒരു താത്ക്കാലിക ടെന്റിൽ. റോഡ് നിർമ്മാണ തൊഴിലാളികൾക്കൊപ്പമായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ അത്താഴം.
സമുദ്രനിരപ്പിൽ നിന്ന് 11,300 അടി ഉയരത്തിൽ തണുത്തുറഞ്ഞ പ്രദേശത്താണ് മോദി ഒരു രാത്രി മുഴുവൻ ചെലവഴിച്ചത്. അതും സാധാരണ ഉദ്യോഗസ്ഥർക്കായുളള ടെന്റിൽ. തുടർന്ന് രാത്രി റോഡ് നിർമ്മാണ തൊഴിലാളികൾ ഉണ്ടാക്കിയ റൊട്ടിയും കിച്ചടിയും ചട്ണിയും പിന്നെ ഒരു പായസവും അദ്ദേഹം കഴിച്ചു.
”താൽക്കാലിക നിർമിതിയാണ് തൊഴിലാളികളുടെ താമസത്തിനായി സജ്ജീകരിച്ചിട്ടുളളത്. പ്രധാനമന്ത്രി മനയിലെ ഞങ്ങളുടെ ഡിഇടി സന്ദർശിക്കുമെന്നും രാത്രി ഇവിടെ തങ്ങുമെന്നും പറഞ്ഞപ്പോൾ ഞങ്ങൾ പെട്ടെന്ന് സ്തംഭിച്ചുപോയി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ (എഇഇ) റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഡിഇടിയുടെ കമാൻഡർ. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെ ഇല്ല,’ ഉദ്യോഗസ്ഥർ പറഞ്ഞു.
തകരം കൊണ്ടുണ്ടാക്കിയ മേൽക്കൂരയുള്ള താത്കാലിക നിർമിതി പ്രധാനമന്ത്രി സന്ദർശിച്ചു. റോഡ് നിർമാണ തൊഴിലാളികളുമായും മറ്റും അദ്ദേഹം ആശയവിനിമയം നടത്തി. തുടർന്ന് ഡിഇടിയിൽ തന്നെ രാത്രി ചെലവഴിക്കാൻ പ്രധാനമന്ത്രി മോദി തീരുമാനിക്കുകയായിരുന്നു.
‘പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്തിരുന്നില്ല. ഡിഇടി അടുക്കളയിൽ ഉണ്ടായിരുന്ന അതേ റേഷൻ തന്നെ അദ്ദേഹവും കഴിച്ചു. ഭരണകൂടം ബദരീനാഥിൽ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെങ്കിലും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫും ഡിഇടിയിൽ താമസിച്ചു, റോഡ് നിർമ്മാണ തൊഴിലാളി ഉണ്ടാക്കിയ ഭക്ഷണവും അദ്ദേഹം കഴിച്ചു’ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്താണ് പ്രധാനമന്ത്രിക്ക് കഴിക്കാൻ വേണ്ടതെന്ന് ചോദിച്ചപ്പോൾ കിച്ചടി മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. പാചകക്കാരൻ പ്രധാനമന്ത്രിക്ക് വേണ്ടി കിച്ചടി, പോഹ, മീത കരേല, ജാഗോർ കി ഖീർ എന്നിവ ഉണ്ടാക്കി.
11,300 അടി ഉയരത്തിൽ, രാത്രിയിൽ പൂജ്യത്തിന് താഴെ താപനിലയിൽ മുറിയിൽ ഒരു ചെറിയ ഇലക്ട്രിക് ഹീറ്റർ മാത്രമാണ് ഉണ്ടായിരുന്നത്. ഡിഇടി ജീവനക്കാരോടൊത്ത് താമസിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്.
Comments