കൊൽക്കത്ത : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിരിക്കുന്ന സിതരംഗ് ചുഴലിക്കാറ്റ് തീരത്തേയ്ക്ക് നീങ്ങുന്നു. സമുദ്രത്തിൽ ഇന്ത്യൻ തീരത്തു നിന്ന് 520 കിലോമീറ്റർ ദൂരത്താണ് കാറ്റുള്ളത്. ഇന്ന് വെളുപ്പിന് 3.17ന് കാറ്റ് സാഗർ ദ്വീപിനടുത്തേയ്ക്ക് എത്തിയതായാണ് റിപ്പോർട്ട്.
ബംഗാൾ തീരങ്ങളിൽ ശക്തമായ തിരയാണ് അനുഭവപ്പെടുന്നത്. പലയിടത്തും കടൽക്ഷോഭ സാദ്ധ്യതയാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പായി നൽകുന്നത്. ബംഗ്ലാദേശിനേയും ചുഴലിക്കാറ്റ് ബാധിക്കും. സാഗർ ദ്വീപ് സമൂഹത്തിന് തെക്ക് മാറി ബരിസാൽ മേഖലയിൽ 670 കിലോമീറ്ററിലാണ് കാറ്റ് രൂപംകൊണ്ടിരിക്കുന്നത്.
ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് അറിവ്. ബംഗ്ലാദേശിലെ തിക്കോണ, സാന്ത്വിപ് ദ്വീപുകളെ കടന്ന് കാറ്റ് സഞ്ചരിക്കുമെന്നതിനാൽ ജനങ്ങളോട് ദ്വീപിൽ നിന്ന് മാറിനിൽക്കാനും നിർദ്ദേശമുണ്ട്. മത്സ്യബന്ധന ബോട്ടുകളോട് രണ്ടു ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ കടലിലുള്ള ബോട്ടുകൾക്ക് ഇതുവരെ അപകടം സംഭവിച്ചതായി റിപ്പോർട്ടില്ല. എല്ലാവരും അതിവേഗം മടങ്ങണമെന്ന സന്ദേശം അയച്ചതായി തീരരക്ഷാ സേന അറിയിച്ചു.
Comments