പാലക്കാട്: വൈസ് ചാൻസിലർ വിഷയത്തിൽ ഗവർണർക്കെതിരെ ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 9 സർവ്വകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. അപ്പോൾ നിയമലംഘനങ്ങളുടെ പ്രാഥമിക ഉത്തരവാദി ഗവർണറാണെന്നും അപ്പോൾ പദവി ഒഴിയേണ്ടത് വിസിമാരാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന്റെ കാര്യത്തിൽ കേരള ഗവർണർ അസ്വഭാവിക തിടുക്കവും അത്യുൽസാഹവും കാണിക്കുന്നു. ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഗവർണറുടെ തിടുക്കം അംഗീകരിക്കാനാവില്ല. ഭരണഘടനയ്ക്കും കീഴ് വഴക്കങ്ങൾക്കും എതിരായ നീക്കം ഉണ്ടായാൽ പ്രതികരണം ഉണ്ടാവും. ജനാധിപത്യത്തെ മാനിക്കുന്ന ആരും അമിതാധികാരത്തെ അംഗീകരിക്കില്ലെന്നും ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഗവർണർ പദവി സർക്കാറിനെതിരായി പ്രയോഗിക്കാനല്ല. ഗവർണർ ചാൻസിലർ പദവി ദുരുപയോഗം ചെയ്യുന്നു.പദവിയുടെ അന്തസ്സ് കാക്കണമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഗവർണർക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവർണറുടേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സർവ്വകലാശാല ഭരണത്തെ ആകെ അസ്ഥിരപ്പെടുത്താനാണ് ചാൻസിലറുടെ ശ്രമം.ചാൻസിലറുടെ ഏകപക്ഷീയ നീക്കമാണ് കേരളത്തിൽ നടക്കുന്നത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് കളയരുതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിസിമാരോട് രാജി വെക്കാൻ ഗവർണർ ആവശ്യപ്പെട്ടത് ഭരണഘടനാ വിരുദ്ധമാണ്. ജനാധിപത്യ വ്യവസ്ഥയിലേക്കുളള കടന്ന് കയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. കെടിയു നിയമനം സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ മറ പിടിച്ചാണ് ഗവർണറുടെ നീക്കം. കെ.ടി.യു വിസിക്ക് അക്കാദമിക മികവില്ല എന്ന് കോടതി പറഞ്ഞിട്ടില്ല നിയമനം സംബന്ധിച്ച സാങ്കേതിക പ്രശ്നം മാത്രമാണ് പറഞ്ഞിട്ടുളളത്. ഈ വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് വിസിമാരോട് രാജി വെക്കാൻ പറയാനാവില്ല. അത് ആ കേസിൽ മാത്രമാണ് ബാധകം. മറ്റ് നിയമനങ്ങളിൽ കെട്ടിയു വിധി ബാധകമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പൊതു വിധി എങ്കിൽ എല്ലാ നിയമനത്തിനും ബാധകം എന്ന് കോടതി പറയുമായിരുന്നു. വിസിമാർക്കെതിരെ യാതൊരു സാങ്കേതിക പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
യൂണിവേഴ്സിറ്റി ഫണ്ട് ദുരുപയോഗം, മോശം പെരുമാറ്റം എന്നീ കാരണങ്ങളാൽ മാത്രമെ വിസിയെ മാറ്റാനാവു.കുറ്റം തെളിഞ്ഞാൽ മാത്രമെ നടപടി എടുക്കാനാവു.വിസിമാരോട് രാജി വെക്കാനോ പിരിച്ചു വിടാനോ ആവശ്യപ്പെടാൻ ഗവർണർക്ക് നിയമപരമായി അധികാരമില്ല. ഓർഡിനൻസ് ഒപ്പിടാത്തതിൽ പ്രതിഷേധം അറിയിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പ് വെക്കാത്തത് ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.തിരഞ്ഞെടുക്കപ്പെട്ട നിയമസഭയോടുളള അവഹേളനമാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.എൽഡിഎഫ് സർക്കാർ നിയമിച്ച എല്ലാ വിസിമാരും ഒന്നിനൊന്ന് പ്രഗൽഭമതികളാണ്.അക്കാദമിക യോഗ്യതകളിൽ ഒന്നിൽ പോലും വെള്ളം ചേർത്തിട്ടില്ല.ഗവർണർ സമൂഹത്തിന്റെ മുന്നിൽ സ്വയം പരിഹാസ്യനാകരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Comments