ചെന്നൈ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് സമീപമുണ്ടായ ചാവേർ ആക്രമണശ്രമവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കസ്റ്റഡിയിൽ എടുത്തതായി സൂചന. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏഴ് പേരെ കസ്റ്റഡിയിൽ എടുത്തത്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.
സംഭവ സ്ഥലത്തെയും, സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീടിന് സമീപത്തെയും സിസിടിവി ദൃശ്യങ്ങളുമാണ് അന്വേഷണ സംഘം ശേഖരിച്ചിട്ടുള്ളത്. വീടിന് സമീപത്തു നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11.45 ന് വീടിനുള്ളിൽ നിന്നും നാല് പേർ കാറിനുള്ളിലേക്ക് സാധനങ്ങൾ എടുത്ത് വയ്ക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറും, കാറിനുള്ളിൽ ഉണ്ടായിരുന്ന മാർബിൾ മാർബിൾ ചീളുകളുമാണ് ഇതെന്നാണ് വിവരം. ജമേഷ മുബിനുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നിലവിൽ ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി പോലീസ് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.
രാവിലെയോടെയായിരുന്നു ചാവേർ ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ എൻജിനീയറിംഗ് ബിരുദധാരിയാണ്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ബോംബ് നിർമ്മാണ സാമഗ്രികളും സ്ഫോടക വസ്തുക്കളും പോലീസ് പിടികൂടിയിരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെങ്ങും പോലീസ് ജാഗ്രത പുലർത്തുന്നുണ്ട്.
Comments