തിരുവനന്തപുരം: സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് വൈസ് ചാൻസലർ വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വൈസ് ചാൻസലർമാരുടെ നിയമന കാര്യത്തിൽ ചാൻസലർക്കുള്ള അധികാരം ഉറപ്പിക്കുന്നതാണ് ഹൈക്കോടതി വിധി. ചാനസലർ അന്തിമ തീരുമാനം എടുക്കുന്നത് വരെ വിസിമാർക്ക് സ്ഥാനത്ത് തുടരാമെന്ന് മാത്രമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്ന് കെ.സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് രാജ്ഭവന്റെ തീരുമാനം. പത്തു ദിവസത്തെ സാവകാശം വൈസ് ചാൻസലർമാർക്ക് ഗവർണർ നൽകിയിട്ടുണ്ട്. നവംബർ മൂന്ന് വരെ വിസിമാർക്ക് അവരുടെ വിശദീകരണം നൽകാൻ ചാൻസലർ സമയം നൽകിയിട്ടുണ്ട്. രാജ്ഭവൻ എന്തു നിലപാടാണോ എടുത്തത് അതു തന്നെയാണ് കോടതിയും എടുത്തിരിക്കുന്നത്. ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറായില്ല.
വൈസ് ചാൻസലർമാരുടെ ആവശ്യം ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു. അതിനു വേണ്ടിയാണ് അവർ കോടതിയെ സമീപിച്ചത്. എന്നാൽ അങ്ങനെയൊന്ന് ഉണ്ടായില്ല. അവരുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം കൊടുക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. രാജ്ഭവൻ പത്തു ദിവസത്തെ സാവകാശം നേരത്തെ തന്നെ തൽകി കഴിഞ്ഞിരിക്കുന്നു. കോടതി വിധി യഥാർത്ഥത്തിൽ സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Comments