കാബൂൾ: താലിബാനുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് പാകിസ്താന്റെ ആവശ്യമില്ലെന്ന് അമേരിക്ക. യുഎസിന്റെ പ്രതിനിധിയായ തോമസ് വെസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. താലിബാനുമായുള്ള തങ്ങളുടെ ചർച്ച നടത്താൻ മൂന്നാമതൊരു രാജ്യത്തിന്റെ സഹായം ആവശ്യമാണെന്ന് കരുതുന്നില്ല. താനും യുഎസ് സർക്കാരിലെ മറ്റ് സഹപ്രവർത്തകരും അതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിലേക്കുള്ള പ്രവേശനത്തിന് പാകിസ്താന്റെ വ്യോമാതിർത്തി അമേരിക്കയ്ക്ക് ആവശ്യമാണെന്ന നിർദ്ദേശവും വെസ്റ്റ് നിരസിച്ചു.ഭീകരതയ്ക്കെതിരെ പോരാടുന്നതിനും എല്ലാ അഫ്ഗാനികൾക്കും അവകാശങ്ങൾ നൽകുന്നതിനുമുള്ള പ്രതിബദ്ധത അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി താലിബാൻ സർക്കാരുമായുള്ള നയതന്ത്ര ബന്ധത്തിന്റെ ആവശ്യകത യുഎസ് പ്രത്യേക പ്രതിനിധി ഊന്നിപ്പറഞ്ഞു.
ഭീകരർക്ക് ഇനിയൊരിക്കലും അഭയം നൽകാത്ത സമാധാനപരവും സുസ്ഥിരവുമായ ഒരു അഫ്ഗാനിസ്ഥാന്റെ വളർച്ച കാണാനും അവരെ പിന്തുണയ്ക്കാനും ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രതിനിധി പറഞ്ഞു.അഫ്ഗാനിൽ താലിബാൻ ആക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്നതിനാൽ നേരത്തെയും വെസ്റ്റ് ചർച്ചകൾക്ക് ആഹ്വാനം ചെയ്തിരുന്നു.
Comments