ഡൽഹി: യുകെയുടെ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനായ ഋഷി സുനക് അധികാരമേറ്റതിന് പിന്നാലെ പാകിസ്താനെ പരിഹസിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ. ഇന്ത്യയിലെ ഒരു സിവിൽ സർവീസ് ഓഫീസർ എന്ന നിലയിലുള്ള തന്റെ സ്വന്തം ജീവിത യാത്രയെ ഉദ്ധരിച്ചു കൊണ്ടാണ് പാകിസ്താനെ ഷാ ഫൈസൽ വിമർശിച്ചിരിക്കുന്നത്. ഭൂമിയിൽ മറ്റൊരിടത്തും ഇന്ത്യയിലെ പോലെ മുസ്ലിംങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഋഷി സുനക്കിന്റെ നിയമനം പാകിസ്താന് ആശ്ചര്യം ഉണ്ടാക്കിയിരിക്കാം. അവിടെ ഭരണഘടന അനുസരിച്ച് അമുസ്ലിംങ്ങളെ രാജ്യത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ നിന്ന് വിലക്കുന്നു. എന്നാൽ ഇന്ത്യയിലെ ജനാധിപത്യം ഒരിക്കൽ പോലും മത ന്യൂനപക്ഷങ്ങളെ മാറ്റി നിർത്തി വിവേചനം കാണിച്ചിട്ടില്ല എന്ന് തന്റെ സ്വന്തം ജീവിതം തുറന്നുകാട്ടി കൊണ്ട് ഷാ ഫൈസൽ പറഞ്ഞു.
‘കശ്മീരിൽ നിന്നുള്ള ഒരു മുസ്ലിം യുവാവിന് ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതിയിലെത്താനും സർക്കാരിന്റെ ഉന്നത തലങ്ങളിലേക്ക് ഉയരാനും, പിന്നീട് സർക്കാരുമായി വ്യത്യസ്ത അഭിപ്രായത്തിന്റെ പേരിൽ പിരിഞ്ഞു പോകാനും, അതേ സർക്കാർ തന്നെ രക്ഷിച്ച് വീണ്ടും ഉന്നത സ്ഥാനത്ത് ഇരുത്തുന്നതും ഇന്ത്യയിൽ മാത്രം നടക്കുന്ന ഒന്നാണ്’ എന്ന് തന്റെ ജീവിതം ചൂണ്ടിക്കാണിച്ചു കൊണ്ട് ഷാ ഫൈസൽ
ട്വിറ്ററിൽ കുറിച്ചു. ഇസ്ലാമിക രാജ്യമെന്ന് വിളിക്കപ്പെടുന്ന മറ്റേതൊരു രാജ്യത്തും ചിന്തിക്കാൻ പോലും കഴിയാത്ത സ്വാതന്ത്ര്യമാണ് മുസ്ലിംങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്നത്. മൗലാനാ ആസാദ് മുതൽ ഡോ. മൻമോഹൻ സിംഗ്, ഡോ. സാക്കിർ ഹുസൈൻ, രാഷ്ട്രപതി ദ്രൗപതി മുർമു വരെയുള്ളവരെ ജാതിയോ മതമോ നോക്കാതെ ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യ എല്ലായ്പ്പോഴും തുല്യ അവസരങ്ങളുടെ നാടാണ്. മുകളിലേക്കുള്ള വഴി എല്ലാവർക്കും തുറന്നു തന്നെയാണെന്നും ഷാ ഫൈസൽ വ്യക്തമാക്കി.
2009-ൽ കശ്മീരിൽ നിന്നും ഐഎഎസ് ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ട ഷാ ഫൈസൽ 2019 ജനുവരിയിൽ സർവീസിൽ നിന്ന് രാജിവെച്ച് സജീവ രാഷ്ട്രീയത്തിൽ ചേരുകയായിരുന്നു. കശ്മീരിലെ തുടർച്ചയായ കൊലപാതകങ്ങൾ നടക്കുന്നതിലും മുസ്ലിംങ്ങളെ പാർശ്വവത്കരിക്കുന്നുവെന്നും പൊതുസ്ഥാപനങ്ങളെ കേന്ദ്രസർക്കാർ അട്ടിമറിച്ചുവെന്നും ആരോപിച്ചാണ് ഷാ ഫൈസൽ സർവ്വീസിൽ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചത്. ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് (ജെകെപിഎം) എന്ന പാർട്ടി രൂപീകരിച്ച ഫൈസലിനെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ പൊതു സുരക്ഷാ നിയമപ്രകാരം തടങ്കലിലും വച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ തന്നെ അദ്ദേഹത്തെ വീണ്ടും സർവ്വീസിൽ തിരിച്ച് എടുക്കുകയായിരുന്നു.
Comments