ന്യൂഡൽഹി : ആം ആദ്മി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ പാർട്ടികളായ ബിജെപിയും , കോൺഗ്രസും. ദീപാവലിയുടെ ഭാഗമായി സർക്കാർ പടക്ക നിരോധനം ഏർപ്പെടുത്തിയിട്ടും രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം വർദ്ധിച്ചിരിക്കുകയാണ്. എക്യൂഐ 300 ന് മുകളിലാണ് രേഖപ്പെടുത്തിയ മലിനീകരണ തോത് . ഇതിനെതിരെയാണ് പാർട്ടികൾ രംഗത്തെത്തിയത്.
2023 ജനുവരി 1 വരെ എല്ലാത്തരം പടക്കങ്ങളുടെയും ഉൽപ്പാദനവും വിൽപ്പനയും ഉപയോഗവും പൂർണമായി നിരോധിക്കുമെന്ന് ഡൽഹി സർക്കാർ സെപ്തംബറിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനത്തിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ നിരോധനം ലംഘിക്കുന്ന ആളുകളുടെ നിരവധി ദൃശ്യങ്ങൾ ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. കെജ്രിവാൾ ഭരണം പരാജയപ്പെട്ടുവെന്ന് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരോധനം ഉണ്ടായിരുന്നിട്ടും ഉത്സവത്തിനിടെ പടക്കം കത്തിച്ചത് സർക്കാരിന്റെ പരാജയമാണ്. സർക്കാർ ശരിയായ നടപടി സ്വീകരിക്കാത്തതിനാൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായെന്നും ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ കുമാർ പറഞ്ഞു.
ദീപാവലിയിലെ പടക്ക നിരോധനത്തിൽ നിന്ന് നിങ്ങൾക്ക് എന്ത് നേട്ടമുണ്ടായി.കഴിഞ്ഞ വർഷം, എക്യുഐ വർഷം 444 ആയിരുന്നു. ദീപാവലിക്ക് ശേഷം ഇന്ന് അത് 425 ആണ്. ഇന്നും സൂചിക അപകടകരമായ വിഭാഗത്തിലാണ് ഉള്ളത്.ഡൽഹിയിലെ മലിനീകരണം തടയുന്നതിൽ നിങ്ങൾ പരാജയപ്പെട്ടുവെന്ന് സർക്കാർ അംഗീകരിക്കണമെന്ന് ബി.ജെ.പി വക്താവ് ഹരീഷ് ഖുറാന ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിരോധനം ലംഘിക്കപ്പെട്ടതോടെയാണ് വായു മലിനീകരണം രൂക്ഷമായത്. അഞ്ചിൽ രണ്ട് കുടുംബങ്ങളും നിരോധനം ലംഘിച്ചു എന്നാണ് വിലയിരുത്തൽ. പടക്കം പൊട്ടിച്ചാൽ ആറ്മാസം വരെ തടവു ശിക്ഷ ലഭിക്കുമെന്ന് ഡൽഹി സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ നിരോധനം ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചില്ലെന്നതാണ് വസ്തുത.
Comments