കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഹർജിയിൽ കക്ഷി ചേർന്ന ദിലീപ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചേക്കും. രാഷ്ട്രീയ ഉന്നതരുടെ ഇടപെടലിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നാണ് ആക്ഷേപം.ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചാണ് വാദം കേൾക്കുന്നത്.മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ദിലീപിന് കോടതി സമയം അനുവദിച്ചിരുന്നു.
കേസിൽ വിചാരണ കോടതിയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച അതിജീവിതയെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണങ്ങൾ.
എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ എന്നതടക്കമുള്ള ചോദ്യങ്ങളും ഹൈക്കോടതി നടിയ്ക്കെതിരെ ഉന്നയിച്ചിരുന്നു.അന്വേഷണത്തിൽ വിട്ടുവീഴ്ച്ചയില്ലെന്നും പരാതിക്കാരിക്കൊപ്പമാണെന്നുമാണ് വിഷയത്തിൽ സർക്കാരിന്റെ നിലപാട്. എന്നാൽ ഗൗരവകരമായ ആരോപണങ്ങൾ നടി വിചാരണക്കോടതിയ്ക്കെതിരെയടക്കം ഉന്നയിച്ച സാഹചര്യത്തിൽ ഹർജിയിലെ ആക്ഷേപങ്ങൾ വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Comments