ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയ്ക്ക് വാടക ഗർഭധാരണം വഴി ഇരട്ടക്കുട്ടികൾ പിറന്ന സംഭവത്തിൽ ചട്ട ലംഘനം ഉണ്ടായോ എന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് പുറത്ത് വിടുമെന്ന് മന്ത്രി എം.സുബ്രഹ്മണ്യൻ. തമിഴ്നാട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ സമിതി നടത്തിയ അന്വേഷണം പൂർത്തിയായി. കുട്ടികൾ ജനിച്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നുൾപ്പെടെ അന്വേഷണ സമിതി വിശദീകരണം തേടിയിട്ടുണ്ട്.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. മാനേജ്മെന്റ് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതായി സൂചനയുണ്ട്. അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയേയും വിഘ്നേശ് ശിവനേയും ചോദ്യം ചെയ്യുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
വാടകഗർഭധാരണ നിയന്ത്രണ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല, വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായതെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരായത്.
Comments