ഗാന്ധിനഗർ: ഗുജറാത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ 632 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം നശിപ്പിക്കും. ഏകദേശം 12,438.96 കിലോ മയക്കുമരുന്നാകും നശിപ്പിക്കുക. മയക്കുമരുന്ന് കടത്തിനെതിരെയുള്ള മുന്നേറ്റത്തിന്റെ ഭാഗമാണ് ഇവ നശിപ്പിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയിൽ അമിത് ഷായുടെ സാന്നിധ്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നായി ശേഖരിച്ച 40,000 കിലോ മയക്കുമരുന്ന് നശിപ്പിച്ചിരുന്നു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് 75 ദിവസങ്ങൾകൊണ്ട് 75,000 കിലോ മയക്കുമരുന്ന് നശിപ്പിക്കുന്നതിനുള്ള ദൗത്യം സജ്ജമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്ന് ശേഖരം നശിപ്പിക്കുന്നത്. 75,000 കിലോയെന്ന് ലക്ഷ്യം യജ്ഞം ആരംഭിച്ചതിന്റെ അറുപതാം ദിവസം കൈവരിക്കാൻ കഴിഞ്ഞതായും അധികൃതർ പറഞ്ഞു. ഇതുവരെ ഒരു ലക്ഷം കിലോയിലധികം മയക്കുമരുന്ന് നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.
ഗാന്ധിനഗറിൽ വിവിധ പരിപാടികളിലും അമിത് ഷാ പങ്കെടുക്കും. വൈകുന്നേരം മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ദാമൻ ദിയു എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും.
Comments