തിരുവനന്തപുരം; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഇടതുപക്ഷ നേതാക്കൾ രംഗത്ത്. പ്രായാധിക്യത്തിന്റെ മാനസിക പ്രശ്നമാണ് ഗവർണർക്കെന്നും സംസ്ഥാനത്തെ അപമാനിക്കുകയാണെന്നും മുൻ മന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. കത്തയക്കാൻ പോസ്റ്റ് ഓഫീസുള്ളപ്പോൾ ആർക്കും കത്തയയ്ക്കാമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.
ഗവർണർക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ല. മന്ത്രിമാരെ നിയമിക്കാനോ, പിൻവലിക്കാനുള്ള അധികാരം ഗവർണർക്ക് ഇല്ല. സർക്കാരിൽ പ്രതിസന്ധിയില്ലെന്നും കാനം പറഞ്ഞു.ഗവർണറുടെ നടപടി ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. ജനാധിപത്യത്തെയല്ല, ഗവർണർ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നുവെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ഗവർണർക്ക് പ്ലഷറിന്റെ പ്രശ്നമല്ല പ്രഷറിന്റെ പ്രശ്നമെന്നായിരുന്നു മുൻ നിയമമന്ത്രി എകെ ബാലന്റെ പരിഹാസം.ഇത് നമ്മൾ ഗൗരവത്തിൽ കാണേണ്ട ഒരു പ്രശ്നവും ഇല്ല. ഗൗരവത്തിൽ കണ്ട് പ്രതികരിക്കുന്നത് കൊണ്ടാണ് ഓരോ ദിവസവും ഗവർണർ ഓരോന്ന് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് എകെ ബാലൻ പ്രതികരിച്ചു.
ധനമന്ത്രി കെ എൻ ബാലഗോപാൽ ഒരു പൊതുപരിപാടിയിൽ ഗവർണർക്കെതിരെ നടത്തിയ പ്രസംഗമാണ് പ്രശ്നങ്ങൾക്ക് കാരണം.ധനമന്ത്രിയുടെ പ്രതികരണം സംബന്ധിച്ച് പ്രമുഖ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ സഹിതമാണ് ഗവർണർ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്. ധനമന്ത്രിയുടെ പരാമർശം ഗവർണർ സ്ഥാനത്തെയും ഓഫീസിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കത്തിൽ ആരോപിക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിയും നിയമമന്ത്രിയും അടക്കം തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയെന്നും എന്നാൽ അത് താൻ അവഗണിക്കുകയായിരുന്നുവെന്നും കത്തിൽ പറയുന്നുണ്ട്.
കെ എൻ ബാലഗോപാലിന്റെ പരാമർശത്തിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ അത് തന്റെ കടമകളുടെ ഗുരുതര വീഴ്ചയാകുമെന്നും കത്തിൽ ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. ബാലഗോപാലിന്റെ പരാമർശം സത്യപ്രതിജ്ഞാ ലംഘനമാണ്. അറിഞ്ഞുകൊണ്ട് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഒരു മന്ത്രിക്ക് തന്റെ പ്രീതിയിൽ തുടരാൻ സാധിക്കില്ല. വിഷയം ഗൗരവമായി എടുക്കുമെന്ന് കരുതുന്നതായും കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ഗവർണർ ആവശ്യപ്പെടുന്നുണ്ട്.
ഇതിന് പിന്നാലെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ആരോപണത്തിന് ആധാരമായ ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
Comments