ന്യൂഡൽഹി: പാകിസ്താൻ ഡ്രോണുകളെ പ്രതിരോധിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. ക്വാഡ്കോപ്റ്റർ ജാമറുകളും മൾട്ടി-ഷോട്ട് ഗണ്ണുകളും ഉൾപ്പെടെ രണ്ട് സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി അതിർത്തിയിൽ സ്ഥാപിച്ചത്.
അഞ്ച് കിലോമീറ്റർ ഉയരത്തിലുള്ള വസ്തുക്കളെ കണ്ടുപിടിക്കാൻ കഴിവുള്ളവയാണ് അക്വാ ജാമർ എന്ന് വിളിക്കുന്ന ക്വാഡ്കോപ്റ്റർ ജാമറുകൾ. അതിർത്തി മേഖലയിൽ ഡ്രോണുകൾ എത്തുമ്പോൾ അവയെ കണ്ടെത്തി നിശ്ചലമാക്കാൻ കഴിയും. തുടർന്ന് ജാമറിൽ ഘടിപ്പിച്ചിരിക്കുന്ന മൾട്ടി ഷോട്ട് ഗണ്ണുകൾ ഉപയോഗിച്ച് ഡ്രോണിനെ താഴെയിറക്കും. ക്വാഡ്കോപ്റ്റർ ജാമറിൽ മൂന്ന് തോക്കുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവ ത്രികോണാകൃതിയിൽ ഒരേസമയം ഒമ്പത് ഷോട്ടുകൾ വരെ വെയ്ക്കുന്നു. അതിനാൽ തന്നെ അതിർത്തി കടന്നെത്തുന്ന പാക് ഡ്രോണുകൾക്ക് രക്ഷപ്പെടുന്നത് ബുദ്ധിമുട്ടാകും. സൈനികരാകും ഇവ പ്രവർത്തിപ്പിക്കുക.
നിയന്ത്രണ രേഖയ്ക്ക് 400 മീറ്റർ ചുറ്റളവിൽ മറ്റ് രണ്ട് സുരക്ഷാ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകളും തെർമൽ ഇമേജറുകളും സജ്ജീകരിച്ചിട്ടുണ്ട്. നിയന്ത്രണരേഖയ്ക്ക് 2.5 കിലോമീറ്റർ പിന്നിൽ സ്ഥിതി ചെയ്യുന്ന നിരീക്ഷണ കേന്ദ്രങ്ങളാണ് വിവിധ സംവിധാനങ്ങൾ സംരക്ഷിച്ച് സുരക്ഷ ഉറപ്പാക്കുന്നത്.
ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ 191 പാക് ഡ്രോണുകളാണ് അതിർത്തി കടന്നെത്തിയത്.171 എണ്ണം പഞ്ചാബിലെ അതിർത്തി മേഖലയിലും 20 എണ്ണം ജമ്മുകശ്മീർ അതിർത്തിയിലുമാണ് കണ്ടെത്തിയത്. ലഹരി മരുന്നുകൾ, ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, വെടിമരുന്ന് തുടങ്ങിയവ പാകിസ്താൻ ഇന്ത്യയിലേക്ക് എത്തിക്കുന്നത്് ഡ്രോണുകൾ വഴിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
Comments