കൊച്ചി: കടവന്ത്ര എളംകുളത്ത് യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച കേസിലെ പ്രതിയുടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. പ്രതി റാം ബഹദൂർ നേപ്പാളിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതിയും ഇയാളും ദമ്പതികൾ ആയിരുന്നില്ലെന്നും കൊച്ചി സിറ്റി പോലീസി കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്തമാക്കി. ഇരുവരും വ്യാജ പേരും മേൽവിലാസവും ഉപയോഗിക്കുന്നത് എന്തിനെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
വാടക വീട്ടിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിനി ഭഗീരഥി ധാമിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇവർ ലക്ഷ്മി എന്ന പേരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.കൊല നടത്തിയത് ഒപ്പം താമസിച്ചിരുന്നയാളായ ഭർത്താവെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ ഇരുവരും ദമ്പതികളായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ കേസിൽ ദുരൂഹത വർദ്ധിക്കുകയാണ്. നഗരത്തിലെ ഹെയർ ഫിക്സിംഗ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാൾ. ഒളിവിൽ പോയ ബഹദൂറിനെ കണ്ടെത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് അയൽക്കാർ വിവരമറിയുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
Comments