ന്യൂഡൽഹി: ഭീകരവാദികളുടെ സുപ്രധാന ലക്ഷ്യം ഇന്ത്യയെ തകർക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദത്തിന് മതമില്ലെന്നും അവർ രാജ്യത്തിനെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 76-ാം കാലാൾപ്പട ദിനാചരണത്തിന്റെ ഭാഗമായ ശൗര ദിവസ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 1947-ൽ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീര സൈനികരെ അനുസ്മരിക്കുകയും ചെയ്തു അദ്ദേഹം.
പാക് അധിനിവേശ കശ്മീരിൽ ആക്രമണങ്ങൾ നടത്തുന്നവർ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കശ്മീരിനെ തിരിച്ചുപിടിക്കുമെന്നുള്ള ആത്മവിശ്വസവും രാജ്നാഥ് സിംഗ് പ്രകടിപ്പിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനം വഴി ജനങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ചതായും സിംഗ് പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ പ്രദേശത്ത് ക്രമകസമാധാനം വീണ്ടെടുക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1947 ഒക്ടോബർ 27-ന് സിഖ് റെജിമെന്റിന്റെ ഒന്നാം ബറ്റാലിയൻ ശ്രീനഗർ വ്യോമതാവളത്തിൽ ഇറങ്ങുകയും കാശ്മീർ ആക്രമിച്ച പാകിസ്ഥാൻ സൈന്യത്തെ വിജയകരമായി പരാജയപ്പെടുത്തുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സൈനിക സംഭവത്തിന്റെ സ്മരണയായാണ് കാലാൾപ്പട ദിനം ആചരിക്കുന്നത്.
Comments