പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമീർ അലിയുമായി അന്വേഷണം സംഘം തെളിവെടുപ്പ് നടത്തി. പട്ടാമ്പി കൊപ്പം കുപ്പൂത്തിലെ വീട്ടിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ തെളിവെടുപ്പ്. അമീർ അലിയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പ് അര മണിക്കൂറോളം നീണ്ടു.
ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി അമീർ അലി അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമീർ അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. കേസിലെ 37-ാം പ്രതി ബഷീറിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പാലക്കാട് വെണ്ണക്കര സ്വദേശിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്.
ഏപ്രിൽ 16-നായിരുന്നു ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകളിലായി എത്തിയ ആറ് പേരാണ് ആക്രമിച്ചത്. ശ്രീനിവാസന്റെ തലയിൽ മാത്രം മൂന്ന് വെട്ടേറ്റിരുന്നു. ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്.
Comments