കൊല്ലം : കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴയിട്ട് ട്രാഫിക് പോലീസ്.കൊല്ലം ചടയമംഗലം കുരിയോട് സ്വദേശി സജീവ് കുമാറിനാണ് ട്രാഫിക് പോലീസിന്റെ നോട്ടീസ് ലഭിച്ചത്. അഞ്ഞൂറു രൂപയാണ് ഇയാൾക്ക് പിഴ തുകയായി വന്നിരിക്കുന്നത്. പിഴ ലഭിച്ച സജീവിന് ഇരുചക്ര വാഹനമില്ല എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ മേയ് 2 നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് നോട്ടീസിൽ പറയുന്നത്. കടയ്ക്കൽ കിളിമാനൂർ പാതയിൽ കാറിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധിരിച്ചില്ലെന്നാണ് നോട്ടീസിൽ ഉള്ളത്. എന്നാൽ നിയമലംഘനത്തിന് പിഴ ചുമത്തിയതിയുണ്ടായ സാങ്കേതിക പ്രശ്നമായിരിക്കാമെന്നാണ് സംഭവത്തിൽ പോലീസ് നൽകുന്ന വിശദീകരണം.
ഇതിന് മുമ്പും വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേരളാ പോലീസിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട് .കഴിഞ്ഞ മാസമാണ് ഇലക്ട്രിക് സ്കൂട്ടറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന പേരിൽ കേരളാ പോലീസ് പിഴ ചുമത്തിയത്. മലപ്പുറത്തെ നീലഞ്ചേരിയിലെ പൊലീസാണ് ഇലക്ട്രിക് സ്കൂട്ടറിന് പിഴ ചുമത്തിയത്. പുകക്കുഴൽ ഇല്ലാത്ത ഇലക്ട്രിക് സ്കൂട്ടറിന് മലിനീകരണത്തിന്റെ പേരിൽ പെറ്റിയടിച്ചുവെന്ന വാർത്തയുമായി ബന്ധപ്പെട്ട് പിഴയടച്ച രസീതിന്റെയും പിഴ ചുമത്തിയ സ്കൂട്ടറിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പുറമെ ദേശീയ മാദ്ധ്യമങ്ങൾ വരെ കേരളാ പോലീസിന്റെ ഈ അബദ്ധം റിപ്പോർട്ട് ചെയ്തിരുന്നു.
ആതർ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറിനാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ പേരിൽ പിഴ ലഭിച്ചിരിക്കുന്നത്. സ്കൂട്ടർ ഓടിച്ചയാൾക്ക് 250 രൂപയാണ് പോലീസ് പിഴയായി ചുമത്തിയിരിക്കുന്നത്. 1988 ലെ മോട്ടോർ വാഹന നിയമത്തിലെ 213(5)ഇ വകുപ്പ് പ്രകാരം പിഴചുമത്തിയതായാണ് രസീതിൽ നിന്നും വ്യക്തമാകുന്നത്.
Comments