ബെംഗളൂരു: കർണാടക സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ 11-ന് കർണാടകയിലെത്തുന്ന പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. ചെന്നൈയ്‌ക്കും മൈസൂരുവിനുമിടയിലാണ് ട്രെയിൻ ഓടുക. നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കുമെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 2.5 കോടി യാത്രക്കാരെ കൂടി ഉൾക്കൊള്ളാൻ കഴിയുന്ന കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 5,000 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചിലവ്.
കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പ്രത്യേക പൂന്തോട്ടമാണ് സർക്കാർ പണികഴിപ്പിച്ചിരിക്കുന്നത്. രാമായണത്തിലും മഹാഭാരതത്തിലും പരാമർശിച്ചിരിക്കുന്ന വൃക്ഷങ്ങളുടെ തൈകൾ ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നു. ജലം പുനരുപയോഗിക്കാനും വൈദ്യുതി ഉപഭോഗം കുറയ്‌ക്കാനും ആവശ്യമായ സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
പൊതുയോഗത്തിന് ശേഷം 108 അടി ഉയരമുള്ള നാദപ്രഭു കെംപഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നവംബർ 11-ന് ബെംഗളൂരുവിൽ നടക്കുന്ന വിവിധ പരിപാടികളുടെ ക്രമീകരണങ്ങൾ വീഡിയോ കോൺഫറൻസ് വഴി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിലയിരുത്തി. ചടങ്ങുകൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാൻ പാടില്ല എന്ന് ബന്ധപ്പെട്ട അധികാരികൾക്ക് അദ്ദേഹം നിർദ്ദേശവും നൽകി.
Comments