മുംബൈ : വിവാഹം കഴിഞ്ഞ സ്ത്രീകളോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ഗാർഹിക പീഡനമായി കാണാൻ സാധിക്കില്ലെന്ന് ഹൈക്കോടതി.ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിന്റേതാണ് ഉത്തരവ്. ജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498എ പ്രകാരം സ്ത്രീയോടുള്ള ക്രൂരതയായി കാണാനാവില്ലെന്ന് വ്യക്തമാക്കി ഒരു യുവതി നൽകിയ ഗാർഹിക പീഡന കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.
വിവാഹം കഴിഞ്ഞ സ്ത്രീയോട് കുടുംബത്തിനായി ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ വേലക്കാരിയായി കാണുന്നു എന്ന് പറയാനാവില്ല. ഇത്തരം ജോലികൾ ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ വിവാഹത്തിന് മുൻപ് പറയണം എന്നീ കാര്യങ്ങളാണ് ജസ്റ്റിസ് വിഭ വി കങ്കൻവാടി, ജസ്റ്റിസ് രാജേഷ് എസ് പാട്ടീൽ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചത്.
2019 ഡിസംബറിലാണ് പരാതിക്കാരിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭർത്താവും ബന്ധുക്കളും വേലക്കാരിയായാണ് തന്നെ കണ്ടത്. കാർ വാങ്ങുന്നതിനായി ഭർത്താവ് നാല് ലക്ഷം രൂപ ആവശ്യപ്പെട്ടിരിന്നു. പണം നൽകാൻ തന്റെ വീട്ടുകാർക്ക് കഴിയാത്തതിനാൽ ഭർത്താവ് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചു. പണം നൽകിയെങ്കിൽ മാത്രമെ ഭർതൃവീട്ടിൽ ജീവിക്കാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞു എന്നിങ്ങനെയാണ് യുവതിയുടെ ആരോപണങ്ങൾ. സംഭവത്തിന്റെ അടിസ്ഥാനത്തിൽ 2020ൽ യുവതി പോലീസിൽ പരാതിയും നൽകിയിരുന്നു. ഗർഹിക പീഡന കേസിലെ വകുപ്പുകൾ പ്രകാരമാണ് യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തത്.
ഈ കേസ് അടിസ്ഥാന രഹിതമാണ് . അതിനാൽ കേസ് റദ്ദാക്കണം എന്ന ആവശ്യവുമായാണ് യുവതിയുടെ ഭർത്താവും സഹോദരിയും ഭർതൃമാതാവും കോടതിയിലെത്തിയത്. ആദ്യ ഭർത്താവിനെതിരെയും സമാനമായ ആരോപണം യുവതി ഉന്നയിച്ചിരുന്നുവെന്ന് ഇവർ കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാരണം കൊണ്ട് മാത്രം യുവതിക്ക് വ്യാജ പരാതി നൽകുന്ന ശീലമുള്ളതായി കണക്കാക്കാൻ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു . പിന്നാലെ ഭർത്താവ് ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒപ്പം ഭർത്താവും കുടുംബവും ശാരീരികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ ആരോപണങ്ങൾ ശരിവെയ്ക്കാൻ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് റദ്ദാക്കുകയായിരുന്നു.
Comments