ഹൈദരാബാദ്: പല്ലികളുടെ അവശിഷ്ടമടങ്ങിയ ഭക്ഷണം കഴിച്ച് സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ. തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ (കെജിബിവി) വിദ്യാർത്ഥികളെയാണ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12 ഓളം വിദ്യാർത്ഥിനികളാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. ഒക്ടോബർ 26 വ്യാഴാഴ്ച രാത്രിയാണ് സംഭവം. കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിന്റെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് ചത്ത പല്ലിയുടെ അവശിഷ്ടങ്ങൾ അടങ്ങിയ ഭക്ഷണം മെസ് ജീവനക്കാർ വിളമ്പിയത്.
കുക്കുമ്പർ ചട്ണിയിലാണ് ചത്ത പല്ലികളുടെ അവശിഷ്ടം കണ്ടത്. ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറു വേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. സംഭവം രക്ഷിതാക്കളെ അറിയിക്കാൻ ജീവനക്കാർ തയ്യാറായില്ല. എന്നാൽ കുട്ടികളിൽ ചിലർ ഫോൺ ചെയ്തതിനെ തുടർന്നാണ് രക്ഷിതാക്കൾ ഹോസ്റ്റലിൽ എത്തിയത്. തുടർന്ന് വിദ്യാർത്ഥികളെ ജങ്കാവ് ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
ചട്ണിയിൽ മത്സ്യ മാംസം അടങ്ങിയതാവാം എന്നായിരുന്നു വിദ്യാർത്ഥികൾ കരുതിയിരുന്നത്. എന്നാൽ ചില കുട്ടികൾ കഴിച്ച ഭക്ഷണത്തിൽ പല്ലികളുടെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു. ഇതോടെ കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങി. കഴിഞ്ഞ മാസം വാർധന്നപേട്ടയിലെ ഒരു സർക്കാർ സ്കൂളിലും പല്ലി അവശിഷ്ടം അടങ്ങിയ ഭക്ഷണം കഴിച്ച് 40 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെ മെസ് കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Comments