ന്യൂഡൽഹി: ചിന്തൻ ശിബിരത്തിന്റെ രണ്ടാം ദിനമായ ഇന്ന് യോഗത്തിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ കേരളാ ഹൗസിലാണ് മുഖ്യമന്ത്രിയുള്ളത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും, പിണറായി വിജയനും ഇന്നലെ ചിന്തൻ ശിബിരത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിമാരായ മമത ബാനർജി, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, നിതീഷ് കുമാർ, എം.കെ.സ്റ്റാലിൻ, നവീൻ പട്നായിക്ക് എന്നിവർ യോഗത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ആഭ്യന്തരമന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചിന്തൻ ശിബിരം നടക്കുന്നത്.
ചിന്തൻ ശിബിരത്തിന്റെ ഒന്നാം ദിനം പങ്കെടുത്ത മുഖ്യമന്ത്രി കേരളത്തിലെ പോലീസ് സംവിധാനം മികച്ചതാണെന്ന് പറഞ്ഞിരുന്നു. കസ്റ്റഡി അതിക്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേരള പോലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരളത്തിലേത് ജനമൈത്രി പോലീസ് സ്റ്റേഷനുകളാണെന്നും സേവന മനോഭാവമാണ് പുലർത്തുന്നതെന്നും പറഞ്ഞിരുന്നു. പോലീസ് സേനയുടെ നവീകരണത്തിനായി കേന്ദ്ര സഹായം കൂട്ടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
ചിന്തൻ ശിബിരത്തിന്റെ രണ്ടാം ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയെ അഭിസംബോധന ചെയതത്. ഭരണഘടനയിൽ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമായി അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നുംന അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയ്ക്കായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ കഴിയണമെന്നും യോഗത്തിൽ പറഞ്ഞു.
Comments