പത്തനംതിട്ട : ശബരിമല തീർഥാടകർക്കായി സേഫ്സോൺ പദ്ധതിയുമായി ഗതാഗത വകുപ്പ്. തീർത്ഥാടകരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഏഴു മിനിറ്റിനുള്ളിൽ അടിയന്തര സഹായമെത്തിക്കുന്ന പദ്ധതി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. പദ്ധതിയുടെ ഭാഗമായി മണ്ഡല – മകരവിളക്ക് കാലത്ത് തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സിയും വിപുലമായി സംവിധാനമൊരുക്കും. തീർഥാടന യാത്രയിലെ അപകടങ്ങൾ ഒഴിവാക്കുക, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സേഫ് സോൺ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
തീർത്ഥാടകരടെ സുരക്ഷിത യാത്രയ്ക്കായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റർ റോഡുകൾ തിരഞ്ഞെടുക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന മൂന്ന് കൺട്രോൾ റൂമുകൾ സജ്ജീകരിക്കുകയും നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യും. ഇവക്കെല്ലാം പുറമെ ആംബുലൻസ് , ക്രയിൻ , റിക്കവറി വാഹനങ്ങൾ, 21 സ്ക്വാഡ്, പട്രോളിംഗ് ടീമുകൾ എന്നിവയുടെ സേവനവും ഉറപ്പാക്കും. തീർത്ഥാടകർക്ക് ഏഴ് മിനിറ്റിനുള്ളിൽ സഹായമെത്തിക്കുന്നതിനായി ഇലവുങ്കൽ കേന്ദ്രീകരിച്ച് പ്രത്യേക കൺട്രോൾ റൂമും തുറക്കും.
ശബരിമല സീസൺ മുന്നിൽ കണ്ട് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിലും വിപുലമായ സംവിധാനങ്ങളാവും ഒരുക്കുകയെന്നും ആൻറണി രാജു പറഞ്ഞു.ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ നടന്ന അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. അനന്തഗോപൻ, എം.എൽ.എമാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായണൻ, ആൻറോ ആൻറണി എം.പി , പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുത്തു
Comments