മുംബൈ: അഭിനയ രംഗത്ത് നിന്നും സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള സന്നദ്ധത പ്രകടമാക്കി ബോളിവുഡ് താരം കങ്കണ റണാവത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് നടി പ്രതികരിച്ചു. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കങ്കണ.
ഹിമാചൽ പ്രദേശിലെ മണ്ടിയിൽ നിന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണ്. ബിജെപി തനിക്ക് അവസരം നൽകുകയാണെങ്കിൽ ജനങ്ങൾക്ക് വേണ്ടി താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും. സമൂഹത്തിന്റെ എല്ലാ തലത്തിൽ നിന്നുകൊണ്ടും പ്രവർത്തിക്കാൻ തനിക്ക് സാധിക്കും. സേവിക്കാൻ ഹിമാചൽ പ്രദേശിലെ ജനങ്ങൾ തനിക്ക് ഒരു അവസരം നൽകുകയാണെങ്കിൽ തീർച്ഛയായും അത് സ്വീകരിക്കുമെന്നും കങ്കണ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കങ്കണ പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാപുരുഷനാണ്. പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും പരസ്പരം മത്സരിക്കുന്നവരാണെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ തനിക്ക് എതിരാളിയില്ലെന്ന് പ്രധാനമന്ത്രിയ്ക്ക് അറിയാമെന്നും താരം പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശ് ഒരിക്കലും ആംആദ്മിയുടെ വാഗ്ദാനങ്ങളിൽ വീഴില്ല. ഹിമാചൽ ജനതയ്ക്ക് സ്വന്തമായി സോളാർ പവർ പ്ലാന്റുണ്ട്. ഇതിന് പുറമേ പച്ചക്കറികൾ സ്വയം കൃഷിചെയ്തുണ്ടാക്കുന്നവരാണ് ഇവിടെയുള്ളവർ. അതുകൊണ്ട് ആംആദ്മിയുടെ തന്ത്രങ്ങൾ വിലപ്പോവില്ലെന്നും കങ്കണ വ്യക്തമാക്കി.
Comments