ചെന്നൈ: തമിഴ്നാട്ടിലെ സിംഗപെരുമാൾ ക്ഷേത്ര പരിസരത്തിന് സമീപത്ത് നിന്നും മൂന്ന് റോക്കറ്റ് ഗ്രനേഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിൽ സിംഗപെരുമാൾ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന സൈനിക പരിശീലന കേന്ദ്രത്തിന് അടുത്ത് നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
കന്നുകാലികളെ മേയ്ക്കാൻ എത്തിയ ആളാണ് ഗ്രനേഡുകൾ ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ തന്നെ ബോംബ് സ്ക്വാഡിനൊപ്പം ചെങ്കൽപേട്ട് പോലീസ് സ്ഥലത്തെത്തി ഗ്രനേഡുകൾ നിർവീര്യമാക്കി.
സമീപത്ത് സ്ഥിതിചെയ്യുന്ന സൈനിക പരിശീലന കേന്ദ്രം കഴിഞ്ഞ ഏതാനും നാളുകളായി ഒഴിഞ്ഞുകിടക്കുകയാണെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ചെങ്കൽപേട്ട് പോലീസ് വ്യക്തമാക്കി.
കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന കാർ ബോംബ് സ്ഫോടനം ഏറെ ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു ക്ഷേത്ര പരിസരത്തിന് സമീപത്ത് നിന്നും റോക്കറ്റ് ഗ്രനേഡുകൾ കണ്ടെത്തിയിരിക്കുന്നത്. കോയമ്പത്തൂർ സ്ഫോടനത്തിലെ പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം ഉൾപ്പെടെ പുറത്തുവന്നിരിക്കുകയാണ്. കേസന്വേഷണം എൻഐഎയുടെ നേതൃത്വത്തിലാണ് നിലവിൽ പുരോഗമിക്കുന്നത്.
Comments