ഷിംല: ‘ആ കുടുംബം’ ആവശ്യപ്പെടുന്ന ദിശയിലേക്ക് തന്നെ പുതിയ കോൺഗ്രസ് പ്രസിഡന്റിനും പ്രവർത്തിക്കേണ്ടി വരുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. 24 വർഷത്തിനിടെ ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ആദ്യ കോൺഗ്രസ് അദ്ധ്യക്ഷനായി മാറിയ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അഭിനന്ദനങ്ങൾ നേരുകയാണെന്നും നദ്ദ പറഞ്ഞു.
എന്നാൽ ഖാർഗെ പ്രസിഡന്റ് സ്ഥനത്തിരുന്നാലും ഗാന്ധിമാരുടെ റിമോട്ട് കൺട്രോളിൽ തന്നെയായിരിക്കും കോൺഗ്രസ് പ്രവർത്തിക്കുക. കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ സർക്കാർ 10 വർഷം ‘റിമോട്ട് കൺട്രോളിൽ’ പ്രവർത്തിച്ചത് എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാമെന്നും നദ്ദ കൂട്ടിച്ചേർത്തു.
അതേസമയം ഭാരതീയ ജനതാ പാർട്ടിയിൽ പാർട്ടി തീരുമാനങ്ങൾ എല്ലാവരുമായി കൂടിയാലോചന ചെയ്യാതെ താൻ എടുക്കാറില്ലെന്നും ബിജെപി അദ്ധ്യക്ഷൻ വ്യക്തമാക്കി. ‘ഞങ്ങൾ പാർട്ടിയോട് ചോദിക്കുന്നു, അവർ ഒരു കുടുംബത്തോട് ചോദിക്കുന്നു, ഇതാണ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസമെന്ന് നദ്ദ പറഞ്ഞു.
ഹിമാചൽ പ്രദേശിൽ നിലവിലുള്ള സിറ്റിംഗ് സീറ്റുകൾ സംരക്ഷിക്കാനുള്ള പെടാപാടിലാണ് കോൺഗ്രസെന്നും നദ്ദ പറഞ്ഞു. അവരുടെ ബലഹീനതകൾ തുറന്നുപറയാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ പറഞ്ഞാൽ അവർക്കത് പരിഹരിക്കാനാകും. അതുകൊണ്ട് പറയാനുള്ളതെല്ലാം ഡിസംബർ എട്ടിന് വെളിപ്പെടുത്താനേ കഴിയൂവെന്നും നദ്ദ പറഞ്ഞു.
ഹിമാചൽ പ്രദേശിൽ നവംബർ 12നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8നാണ് വോട്ടെണ്ണൽ.
Comments