ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മോഷണ മുതൽ ക്ഷേത്രത്തിന് തന്നെ തിരികെ ഏൽപ്പിച്ച് മോഷ്ടാവ്. സ്വർണം വെള്ളി ആഭരണങ്ങളും പാത്രങ്ങളുമാണ് തിരികെ ഏൽപ്പിച്ചത്. മോഷണ ശേഷം നിരവധി മോശം അനുഭവങ്ങൾ ഉണ്ടായെന്ന് പറഞ്ഞാണ് വസ്തുക്കൾ ക്ഷേത്രത്തിന് തന്നെ നൽകിയത്.
ബാലഘട്ട് ജില്ലയിലെ ശാന്തിനാഥ് ദിഗംബർ ജെയ്ൻ ക്ഷേത്രത്തിലാണ് മോഷണം ഉണ്ടായത്. ഈ മാസം 24നായിരുന്നു സംഭവം. രാവിലെ ക്ഷേത്രം തുറന്ന പൂജാരിയായിരുന്നു മോഷണ വിവരം ആദ്യം അറിഞ്ഞത്. വിവരം അറിഞ്ഞെത്തിയ പോലീസ് ക്ഷേത്രത്തിൽ പരിശോധന നടത്തുകയും സംഭവത്തിൽ കേസ് എടുക്കുകയും ചെയ്തിരുന്നു. പ്രതിയ്ക്കായുള്ള ഊർജ്ജിത അന്വേഷണം തുടരുന്നതിനിടെയാണ് മോഷണ മുതൽ ക്ഷേത്രത്തിലേക്ക് തന്നെ തിരികെയെത്തിയത്.
രാവിലെ പഞ്ചായത്ത് ഓഫീസിന് മുൻപിലാണ് കള്ളൻ മോഷണ മുതൽ ഉപേക്ഷിച്ചത്. ബാഗിലാക്കി ഇവിടെ നിക്ഷേപിക്കുകയായിരുന്നു. പ്രദേശവാസിയായിരുന്നു ഇത് ആദ്യം കണ്ടത്. ഉടനെ വിവരം പഞ്ചായത്ത് അധികൃതരെയും പോലീസിനെയും അറിയിച്ചു. പോലീസും ബോംബ് സ്ക്വാഡും എത്തി ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് മോഷണം പോയ വസ്തുക്കൾ കണ്ടത്.
മോഷണ വസ്തുക്കൾക്കൊപ്പം മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള കത്തും മോഷ്ടാവ് വെച്ചിരുന്നു. മോഷണം നടത്തിയതിന് താൻ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ക്ഷമിക്കണം. മോഷണത്തിന് ശേഷം ഒരുപാട് അനുഭവിച്ചു എന്നിങ്ങനെയാണ് കത്തിൽ എഴുതിയിരുന്നത്.
Comments