തൃശ്ശൂർ: കോളേജ് പ്രിൻസിപ്പാളിന് നേരെ ഭീഷണി മുഴക്കി എസ്എഫ്ഐ പ്രവർത്തകർ. തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു സംഭവം. പ്രിൻസിപ്പാളിന്റെ കാല് തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി.
ഇക്കഴിഞ്ഞ 25 നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കോളേജിൽ എത്തി ഭീഷണി മുഴക്കിയത്. കുറച്ച് കാലങ്ങളായി കോളേജിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. ഇതിന്റെ പേരിലായിരുന്നു എസ്എഫ്ഐ നേതാക്കളുടെ ഭീഷണി.
ഓഫീസ് മുറിയിലേക്ക് അതിക്രമിച്ച് കടന്നായിരുന്നു പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയത്. മുറിയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. കുട്ടികളോട് കളിക്കുന്നതു പോലെ തങ്ങളോട് കളിച്ചാൽ കാൽ തല്ലിയൊടിക്കുമെന്നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഭീഷണി. പുറത്തിറങ്ങിയാൽ കാണിച്ച് തരാമെന്നും പറയുന്നുണ്ട്. ജില്ലാ നേതാവിനൊപ്പം എത്തിയ പ്രവർത്തകരും പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തി.
മറ്റ് അദ്ധ്യാപകർ ഉൾപ്പെടെ ഓഫീസ് മുറിയിൽ ഉള്ളപ്പോഴായിരുന്നു ഭീഷണി. എന്നാൽ ഇതിനോട് പ്രിൻസിപ്പാൾ പ്രതികരിച്ചില്ല. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി മറ്റ് വിദ്യാർത്ഥി സംഘടനകൾ രംഗത്ത് എത്തി.
Comments