ലാപ്ടോപ്പ് മോഷ്ടിച്ച് കൊണ്ടു പോയ കള്ളനിൽ നിന്ന് ലാപ്ടോപ്പ് ഉടമയ്ക്ക് ലഭിച്ച ഒരു ഇമെയിൽ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്വെലി തിക്സോ എന്ന ട്വിറ്റർ ഉപയോക്താവാണ് കള്ളൻ തനിക്കയച്ച മെയിൽ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. സ്വെലിയുടെ ഗവേഷണ പ്രബന്ധം അടങ്ങിയ ലാപ്ടോപ്പാണ് കള്ളൻ മോഷ്ടിച്ചു കൊണ്ട് പോകുന്നത്. സമ്മിശ്ര വികാരങ്ങൾ അടങ്ങിയ കുറിപ്പാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് കള്ളൻ അയച്ച മെയിൽ പങ്കുവയ്ക്കുന്നത്.
ലാപ്ടോപ്പ് മോഷ്ടിച്ചതിന് ആദ്യം കള്ളൻ ക്ഷമാപണം നടത്തുന്നുണ്ട്. താൻ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാട് പെടുന്നയാളാണെന്നും, നിങ്ങളുടെ ഫയലുകൾ ഈ ലാപ്ടോപ്പിൽ നിന്ന് അയച്ചു തരാൻ തയ്യാറാണെന്നുമാണ് കള്ളൻ വാഗ്ദാനം ചെയ്യുന്നത്. ‘ സഹോദരാ, ഞാൻ ഇന്നലെ നിങ്ങളുടെ ലാപ്ടോപ്പ് മോഷ്ടിച്ചു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന എനിക്ക് പണം ആവശ്യമായിരുന്നു. നിങ്ങൾ ഒരു ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുള്ള ജോലിയിലാണെന്ന് ഞാൻ മനസിലാക്കുന്നു. അതുമായി ബന്ധപ്പെട്ട ഫയലുകൾ ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു. കൂടുതൽ ഫയലുകൾ ആവശ്യമെങ്കിൽ അക്കാര്യം എന്നെ തിങ്കളാഴ്ച 12 മണിക്ക് മുൻപായി അറിയിക്കേണ്ടതാണ്. കാരണം ലാപ്ടോപ്പ് വിൽക്കുന്നതിനായി ഒരാളെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു. എന്നോട് ക്ഷമിക്കണം’ എന്നാണ് കുറിപ്പിൽ പറയുന്നത്.
അതേസമയം കുറിപ്പെഴുതിയ കള്ളനോട് സഹതാപം പ്രകടിപ്പിച്ചാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്. മാന്യനായ കള്ളനാണെന്നും, പണത്തിന്റെ ആവശ്യമുള്ളതു കൊണ്ട് നിസ്സഹായാവസ്ഥയിൽ ചെയ്തു പോയ കുറ്റമാകാം ഇതെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.
Comments