പത്തനംതിട്ട : ഇലന്തൂർ ആഭിചാരകൊലക്കേസിൽ ഡി എൻ എ പരിശോധന ഫലം വൈകുമെന്ന് പോലീസ്. പത്മയുടെ ശരീരം 56 ഭാഗങ്ങളാക്കിയാണ് പ്രതികൾ മുറിച്ചത്. ഒരോന്നിന്റെയും ഡി എൻ എ പരിശോധന പ്രത്യേകമായി പൂർത്തിയാക്കേണ്ടതുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് ഡി സി പി എസ് ശശിധരൻ അറിയിച്ചു.നവംബർ 28 ന് പൂർണ ഡി എൻ എ ഫലം തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മയുടെ മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു.ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.കേസിൽ കുടുതൽ പ്രതികളുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല.90 ദിവസത്തിനകം കുറ്റപത്രം നൽകാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് പത്മയുടെ മകൻ സെൽവരാജ് ഉയർത്തിയത്.സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തി കഷ്ടപ്പെടുകയാണെന്നും സെൽവരാജ് വ്യക്തമാക്കി.അമ്മയുടെ മരണത്തിന് ശേഷം കേരള സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിച്ചില്ല. അമ്മയുടെ ഘാതകർ വീണ്ടും പുറത്തു വന്നാൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന് ഉറപ്പാണ് തുടങ്ങിയ കാര്യങ്ങളാണ് സെൽവരാജ് പറഞ്ഞത്.
ജന്മം നൽകിയ അമ്മയുടെ അന്ത്യ സംസ്‌കാരം ചെയ്യാൻ പോലും സാധിക്കുന്നില്ല. ഇതിനകം തന്നെ അറുപതിനായിരം രൂപയിൽ അധികം ഇവിടെ നിൽക്കുന്നതുകൊണ്ട് ചിലവായി. കേസിന് പുറകെ നടക്കുന്നതുകൊണ്ട് ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. വലിയ തുക നൽകി വക്കീലിനെ വെച്ച് കേസ് നടത്താനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ല. സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. തമിഴ്നാട്ടിൽ നിന്ന് വന്ന് കേരളത്തിൽ കഷ്ടപ്പെടുകയാണെന്നും യുവാവ് വ്യക്തമാക്കിയിരുന്നു.
Comments