തൃശ്ശൂർ : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി ഗുരുവായൂർ ദേവസ്വം ബോർഡിൽ ചട്ടം ലംഘിച്ചുള്ള താത്കാലിക നിയമനങ്ങൾ പൊടിപൊടിക്കുന്നു. സംവരണ വ്യവസ്ഥകളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ദേവസ്വം ബോർഡിൽ താത്കാലിക നിയമനങ്ങൾ നിർബാധം തുടരുന്നത്. ഇതിൽ ഭൂരിഭാഗവും സ്വന്തക്കാരാണെന്ന് ആക്ഷേപം.
ദേവസ്വം ബോർഡിലെ നിയമനങ്ങൾക്കായി നിയമിച്ച ബോർഡ് ആണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്. എന്നാൽ ഗുരുവായൂർ ദേവസ്വം ബോർഡിലെ താത്കാലിക നിയമനങ്ങൾ ഒന്നും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അറിവോടെയല്ല നടക്കുന്നത്. അത്യാവശ്യ നിയമനങ്ങൾ ഉൾപ്പെടെ ദേവസ്വം റെഗുലേഷനിൽ ഉൾപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ ഇത് ചെയ്യുന്നില്ല. നിയമനങ്ങൾ ദേവസ്വം റെഗുലേഷനിൽ ഉൾപ്പെടുത്തിയാൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് റിപ്പോർട്ട് ചെയ്യേണ്ടിവരും. ഇത് ഒഴിവാക്കാനാണ് ദേവസ്വം റെഗുലേഷനെ നിയമനങ്ങൾ അറിയിക്കാത്തത്. ഈ ഒഴിവുകളിലേക്കാണ് ഉന്നത ഉദ്യോഗസ്ഥർ സ്വന്തക്കാരെ നിയമിക്കുന്നത്.
അടുത്തിടെ തുലാഭാരം നടത്തുമ്പോൾ ദക്ഷിണയെന്ന പേരിൽ തട്ടിൽ പണം വെക്കുന്നതിനെതിരെ കോടതി കേസ് എടുക്കുകയും ഇത് തടയാൻ സ്ഥിരം സംവിധാനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് സിസിടിവി നോക്കാനും മറ്റുമായി താൽക്കാലിക ജീവനക്കാരെ നിയമിച്ച് തടിതപ്പാനാണ് ദേവസ്വം അധികൃതർ ശ്രമിച്ചത്. ചട്ടവിരുദ്ധമായിട്ടായിരുന്നു ഈ നിയമനങ്ങൾ നടത്തിയത്. ഈ നിയമനങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് വിടണമെന്നതാണ് ചട്ടം. എന്നാൽ ഇതുവരെ ഇത് പ്രാവർത്തികമാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സിസിടിവി മോണിറ്ററിംഗ് സ്ഥിര നിയമനം ആയാൽ താത്കാലിക നിയമനത്തിലൂടെ പണം തട്ടാൻ ദേവസ്വത്തിന്റെ തലപ്പത്തുളളവർക്ക് കഴിയില്ല. ഇതാണ് നടപടി സ്വീകരിക്കാത്തത് എന്നും ആക്ഷേപമുണ്ട്. ചട്ടം ലംഘിച്ചുള്ള നിയമനങ്ങൾ ജോലി തേടി നടക്കുന്ന ഹിന്ദു യുവജനങ്ങളോടുള്ള നീതികേട് ആണ്. ദേവസ്വം, പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒരാൾ ആയിരിക്കെയാണ് സംവരണം പാലിക്കാതെയുള്ള നിയമനങ്ങൾ എന്നതും ശ്രദ്ധേയമാണ്.
Comments