ലക്നൗ : ഒരു വർഷം കൊണ്ട് ഉത്തർപ്രദേശ് 20,000 കോടിയുടെ നിക്ഷേപലക്ഷ്യം കൈവരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡേറ്റ സെന്റർ നയം നടപ്പിലാക്കി ആദ്യ വർഷം തന്നെ സംസ്ഥാനം അതിന്റെ ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്. നിക്ഷേപകരുടെ പണം സംസ്ഥാനത്ത് സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിരാനന്ദാനി ഗ്രൂപ്പിന്റെ ഡാറ്റാ സെന്റർ ഫെസിലിറ്റിയുടെ ലോഞ്ചിങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശ് ഡാറ്റാ സെന്ററുകളുടെ ഹബ്ബായി മാറുകയാണ്. അദാനി, വെബ്വർക്സ്, സിഫി, എസ്ടിടി, എൻടിടി തുടങ്ങിയ കോർപ്പറേറ്റുകളും തങ്ങളുടെ നിക്ഷേപ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും അവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഡാറ്റാ സെന്റർ പോളിസി ആദ്യ വർഷത്തിൽ തന്നെ 20,000 കോടി രൂപയുടെ മൊത്തം നിക്ഷേപം നേടിയിട്ടുണ്ട്. ഇന്ത്യൻ, ആഗോള ഡാറ്റാ സെന്റർ നിക്ഷേപകരിൽ നിന്ന് തങ്ങൾക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. ഉത്തർപ്രദേശ് നയം കൊണ്ടുവരുമ്പോൾ രാജ്യത്തെ മൊത്തം ഡാറ്റാ സെന്റർ ശേഷി 400 മെഗാവാട്ടായിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഐടി വ്യവസായത്തിന്റെ കേന്ദ്രമായി ഗൗതം ബുദ്ധ നഗർ ഉയർന്നുവന്നിട്ടുണ്ടെന്നും ആഭ്യന്തര, വിദേശ നിക്ഷേപകർ ജില്ലയിൽ നിക്ഷേപം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗതം ബുദ്ധ നഗർ യുപി മുഖ്യമന്ത്രിമാർക്ക് ശപിക്കപ്പെട്ട സ്ഥലമായിരുന്നു. ഒരു യുപി മുഖ്യമന്ത്രിയും ഗൗതം ബുദ്ധ നഗർ സന്ദർശിക്കരുതെന്ന് വിശ്വസിച്ചിരുന്നു. അഞ്ച് വർഷം മുമ്പ് ഞാൻ ഈ സ്ഥലം സന്ദർശിക്കാൻ തുടങ്ങിയപ്പോൾ നിരവധി ചോദ്യങ്ങൾ ഉയർന്നു. പ്രതിപക്ഷത്തുള്ള എന്റെ സുഹൃത്തുക്കളും പറഞ്ഞത് നിങ്ങളുടെ കസേര അപകടത്തിലാണ് എന്നാണ്. എന്നാൽ കസേര ആരോടൊപ്പവും പോകുന്നില്ലെന്ന് , അങ്ങനെയെങ്കിൽ അത് ഇന്ന് തന്നെ പോകണമെന്നും താൻ അവർക്ക് മറുപടി നൽകി. ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്ഞ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ നിരവധി മാഫിയ ഗ്രൂപ്പുകൾ സംസ്ഥാനത്ത് അഴിഞ്ഞാടിയിരുന്നു. അപ്പോൾ നിക്ഷേപകർ ഇവിടെ നിന്ന് ഓടിപ്പോയിരുന്നു. എന്നാസ് ഇപ്പോൾ മാഫിയ ഗ്രൂപ്പുകളും ക്രൈം സിൻഡിക്കേറ്റുകളും സംസ്ഥാനത്തില്ല. എല്ലാ നിക്ഷേപക പങ്കാളികളും സംസ്ഥാനത്ത് നടത്തുന്ന നിക്ഷേപം പൂർണ്ണമായും സുരക്ഷിതമാണെന്നും അത് കൂടുതൽ വളർത്തുന്നതിന് സംസ്ഥാന സർക്കാർ അവരെ സഹായിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Comments