കൊച്ചി : പോലീസിന്റെ ശരിയായ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്തവർ പോലീസ് സേനയുടെ ഭാഗമാകില്ല എന്ന നിലപാട് സ്വീകരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചിലർ പോലീസ് സേനയ്ക്ക് തന്നെ അപമാനമാകുകയാണ്. സമീപകാലത്ത് നടന്നുവരുന്ന മാങ്ങാ മോഷണവും, സ്വർണമാല മോഷണവുമായി ബന്ധപ്പെട്ട സംഭവങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപമാനമുണ്ടാക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ സമൂഹം ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. ഇത് പോലീസിന്റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്നു.
പോലീസിന്റെ ശരിയായ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്തവർ പോലീസ് സേനയുടെ ഭാഗമാകില്ല എന്ന നിലപാട് സ്വീകരിക്കാൻ കഴിയണം. അങ്ങനെയെങ്കിൽ എല്ലാവർക്കും നിർഭയമായും സത്യസന്ധമായും ജോലി ചെയ്യാനാകും. എല്ലാവരെയും സംരക്ഷിക്കാനും സർക്കാരിന് സാധിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.
കോട്ടയം കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷണവും, കൊച്ചിയിലെ സ്വർണമാല മോഷണവും, കിളികൊല്ലൂരിൽ സൈനികനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവവും ആഭ്യന്തര വകുപ്പിന് ഏറെ നാണക്കേടുണ്ടാക്കായിരുന്നു.
Comments