തിരുവനന്തപുരം: സ്വകാര്യ ബസിൽ കഞ്ചാവ് കടത്തിയ യുവാക്കൾ പിടിയിൽ. കൊല്ലം കുന്നത്തൂർ ശാസ്താംകോട്ട സ്വദേശികളായ സുരേഷ്, സിജോ കമൽ, സ്റ്റെറിൻ എന്നിവരാണ് പിടിയിലായത്. അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. 9.944 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കൂട്ടാളിയായ നെയ്യാറ്റിൻകര ആനാവൂർ സ്വദേശി സുനിലിനെയും എക്സൈസ് പിടികൂടി. തമ്പാനൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആന്ധ്രയിൽ നിന്ന് പ്രതികൾക്ക് കഞ്ചാവ് വാങ്ങാൻ സഹായം ഒരുക്കുകയും തുടർന്ന് ഇവരിൽ നിന്ന് കഞ്ചാവ് ഏറ്റു വാങ്ങാനായി തമ്പാനൂരിൽ കാത്ത് നിൽക്കുകയുമായിരുന്നു സുനിൽ. ഇതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്.തിരുവനന്തപുരം എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ വിനോദ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ വി.എൻ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇതിനിടെ ഒഡീഷയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിൽ എത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ തലവനും കൂട്ടാളിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ശ്രീകാര്യം സ്വദേശി പാറ അഭിലാഷ് എന്ന ഇടവക്കോട് അഭിലാഷ് (37), കുളത്തൂർ സ്വദേശി മൊട്ട അനി എന്ന പ്രദീഷ്കുമാർ(36) എന്നിവരാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട്ടിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് അഭിലാഷിൽ കൊണ്ടെത്തിച്ചത്. അവിടെ നിന്നും 200 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
Comments