ചെന്നൈ: പ്രമുഖ തമിഴ് സംഗീത സംവിധായകനും ലോക സംഗീതജ്ഞൻ മ്യൂസിക് മാസ്ട്രോ ഇളയരാജയുടെ മകനുമായ യുവാന്‍ ശങ്കര്‍ രാജ ഉംറയ്ക്ക് പുറപ്പെട്ടു. യാത്രാവിവരം യുവാൻ തന്നെയാണ് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ അറിയിച്ചതും, ചിത്രങ്ങൾ പങ്കുവെച്ചതും. ഇഹ്റാം ധരിച്ചുള്ള യുവാന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്.
2014 ലാണു യുവാന്‍ ഇസ്ലാം മതത്തിലേക്കു മാറിയത്. തൊട്ടുപിറകെ 2015ല്‍ സഫ്റൂണ്‍ നിസാര്‍ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. യുവാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സഫ്റൂണുമായുള്ള പ്രണയത്തെ തുടർന്നാണ് യുവാൻ മതം മാറിയതെന്ന ആരോപണം ശക്തമായിരുന്നു. മതം മാറിയതിനു ശേഷമായിരുന്നു വിവാഹവും നടന്നത്. വിവാഹം നടക്കാൻ മതം മാറിയോ എന്ന ചോദ്യവും യുവാനു നേരെ ഉയർന്നിരുന്നു.
എന്നാൽ ഇക്കാര്യത്തെ നിഷേധിച്ചുകൊണ്ടാണ് യുവാൻ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.അമ്മ മരിച്ചതോടെ മാനസികമായി ഒറ്റപ്പെട്ടെന്നും ഈ സാഹചര്യത്തിലാണ് ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടതെന്നുമായിരുന്നു യുവാൻ നൽകിയ വിശദീകരണം. മാനസികമായി ഒറ്റപ്പെട്ട സമയത്ത് മക്കയിൽ നിന്ന് കൊണ്ടുവന്ന പ്രാർത്ഥനാ പരവതാനിയിൽ( മുസല്ല )താൻ ആകൃഷ്ടനായെന്നാണ് യുവാൻ പറയുന്നത്. പിന്നീട് മുസല്ലയിൽ ഇരുന്നു പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നും അത് തനിക്ക് ആശ്വാസമായെന്നും യുവാൻ പറയുന്നു.
പിന്നീട് ഇപ്പോഴാണ് ഇസ്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട പരസ്യനിലപാടുമായി യുവാൻ വീണ്ടും രംഗത്തെത്തുന്നത്. കൊറോണയെ തുടർന്ന് നിർത്തിവെച്ച ഉംറ തീർഥാടനം കഴിഞ്ഞ വർഷം ഓഗസ്റ്റ് 10നാണ് ആരംഭിച്ചത് . ഇതിനെ തുടർന്ന് ലോകമെമ്പാടുമുള്ള തീർത്ഥാടകർ മക്ക സന്ദർശിക്കുന്നുണ്ട്. അതേ സമയം എന്നാണു തന്റെ യാത്ര തുടങ്ങിയതെന്നോ എപ്പോഴാണു ഉംറയെന്നോ യുവാൻ പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടില്ല.
Comments